കോഴിക്കോട്: ഭീകരവാദസംഘടനകളെ സംരക്ഷിക്കാനുള്ള നീക്കമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐഎസും ആര്‍എസ്എസും ഒരുപോലെയാണെന്ന് കോടിയേരി പ്രസ്താവിച്ചിരിക്കുന്നു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭീകരസംഘടനയാണ് ഐഎസ്. ബിജെപിയുടെ ഉന്നത നേതാക്കളെയടക്കം വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഭീകരരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മലപ്പുറം സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്, അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരിയില്‍ നടന്നത് മാഫിയ രാഷ്ട്രീയം കൊടികുത്തിവാഴുന്ന ബീഹാറില്‍പ്പോലും കേട്ടുകേള്‍വി ഇല്ലാത്തതാണ്. സിപിഎം നേതാവായ ജനപ്രതിനിധിയാണ് ഇതിന് നേതൃത്വം നല്‍കിയത്. കൊച്ചിയില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘവും കോടിയേരിയുടെ നിര്‍ദ്ദേശമാണ് തങ്ങള്‍ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കിയിരിക്കുന്നു. അഞ്ച് മാസത്തെ ഭരണംകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ തനിപ്പകര്‍പ്പാണ് ഇടതുഭരണമെന്ന് പിണറായി വിജയന് തെളിയിച്ചിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: