തിരുവനന്തപുരം: ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയില്‍ ഒ.രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ശബരിമല വികസനത്തിന് ഹൈക്കോടതി ഇടപെടലുകള്‍ മാറ്റാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് ആലോചിക്കും. ഇടറോഡുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വിഴ്ചപറ്റി. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് 4.7 കോടിയുടെ കരാര്‍ നല്കി. ഇത് വൈകി. 200 കിയോസ്ക്കുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പത്ത് ദിവസം മുമ്പാണ് കരാര്‍ നല്‍കിയത്. സീസണ് ആരംഭിക്കും മുമ്പ് ഇവ സ്ഥാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ 132 കിയോസ്ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തും.
ഒരേ സമയം 5000 പേര്‍ക്ക് അന്നദാനത്തിനുള്ള കെട്ടിടം പണി നടന്നുവരികയായിരുന്നു. തൊഴില്‍ തര്‍ക്കം കാരണം പണി തടസ്സപ്പെട്ടു. 2000 പേര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കാനാണ് സാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്തരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 8ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ച് യോഗം നടത്തും. വനവാസികള്‍ക്ക് മകര ജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം 1969 മുതല്‍ ഇല്ല.
മുന്നൊരുക്കങ്ങള്‍ നടത്താതെ യോഗങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് ഒ. രാജഗോപാല്‍ ആരോപിച്ചു. പന്തളത്തെ പാലം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇടവഴിയിലൂടെ കീലോമീറ്ററോളം ഭക്തര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നു. മാലിന്യ പ്ലാന്റിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. ശബരിമലയിലേക്ക് മന്ത്രിമാര്‍ പോകുന്ന റോഡുകള്‍ മാത്രമാണ് നന്നാക്കിയതെന്നും രാജഗോപാല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: