വിളപ്പില്‍: അശാസ്ത്രീയമായി നിര്‍മിച്ച പാലം നാട്ടുകാര്‍ക്ക് ശാപമാകുന്നു. ചൊവ്വള്ളൂരില്‍ ഒരുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടക്കണ്ണറ കോണ്‍ക്രീറ്റ് പാലവും അനുബന്ധ റോഡുമാണ് നാട്ടുകാര്‍ക്ക് ദുരിതപാതയാത്.
റോഡില്‍നിന്ന് മൂന്നടിയോളം ഉയര്ന്നുനില്ക്കുന്ന പാലത്തിലേക്ക് വാഹനങ്ങള്‍ കയറ്റാനും തിരിച്ചിറക്കാനും യാത്രികന് സര്‍ക്കസുകാരന്റെ മെയ്വഴക്കം വേണം. ഒരുവശം നന്നേ ചരിഞ്ഞ് ഉപരിതലം മലപോലെ കൂര്‍പ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കാല്‍നടക്കാര്‍ക്ക് പാലം കയറിയിറങ്ങണമെങ്കില്‍ പരസഹായമില്ലാതെ പറ്റില്ല. മഴക്കാലമായാല്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രതലത്തില്‍ വഴുക്കലുണ്ടാകും. ഇതോ
ടെ കാല്‍നടയാത്ര ദുസ്സഹമാകും. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പാലത്തിലേക്ക് കയറുമ്പോള്‍ ഒരുവശത്തേക്ക് ചരിയുന്നു. ഇത് യാത്രക്കാരിലും കണ്ടുനില്‍ക്കുന്നവരിലും അപകട ഭീതിയുണ്ടാക്കുന്നു.
2015 ല്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍നിന്ന് 21 ലക്ഷംരൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ഇടക്കണ്ണറ നടപ്പാലം പൊളിച്ചുനീക്കി വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്ന പാലമെന്നതായിരുന്നു വാഗ്ദാനം. പണി നടക്കുമ്പോള്‍ തന്നെ നിര്‍മാണത്തിലെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും ഇത് മുഖവിലയ്ക്കെടുത്തില്ല. അതോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിലൂടെ ആളുകള്‍ക്ക് നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയായി. പണി പൂര്‍ത്തിയായി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു ഡസനിലേറെ വാഹനങ്ങളാണ് ഈ പാലം കടക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്. കാല്‍നട യാത്രക്കാര്‍ക്കുണ്ടായ അപകടങ്ങള്‍ എണ്ണിയാലൊടുങ്ങില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: