നെടുമങ്ങാട്: നിത്യേന നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന നെടുമങ്ങാട് നഗരസഭയിലെ വാണ്ട-കണ്ണാരംകോട് റോഡിലെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പത്തോളം സ്കൂള്‍ വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്നുപോകുന്നത്. വീതി കുറഞ്ഞ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഡ്രൈവര്‍ക്ക് അശ്രദ്ധ ഉണ്ടായാല്‍ വാഹനം തോട്ടില്‍ വീഴുമെന്ന് ഉറപ്പാണ്.
പാലത്തില്‍ ഉണ്ടായിരുന്ന കൈവരികള്‍ ദ്രവിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ നാട്ടുകാര്‍ വിഷയം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ പാലത്തിലൂടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ കാല്‍നടയാത്ര ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ ജീവന് രക്ഷിക്കാന്‍ ചിലരൊക്കെ തോട്ടില്‍ ചാടിയിട്ടുമുണ്ട്. പുറമെ തോട്ടില്‍ വീണ് അപകടം പറ്റുന്നവരുടെ എണ്ണവും നിത്യേന വര്‍ധിക്കുകയാണ്. മഴക്കാലത്ത് തോട് നിറഞ്ഞുകവിഞ്ഞ് പാലത്തിനു മുകളിലൂടെ ഒഴുകുമ്പോള്‍ കൈവരി ഇല്ലാത്തതിനാല്‍ പാലം എവിടെയെന്നറിയാതെയും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. വാണ്ട മുതല്‍ കണ്ണാരംകോട് വരെയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞു തകര്‍ന്ന നിലയിലാണ്. അടിയന്തരമായി വീതിയുള്ള പുതിയ പാലം നിര്‍മിക്കണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡ് ടാര്‍ ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: