തളിപ്പറമ്പ് (കണ്ണൂര്‍): മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ തളിപ്പറമ്പ് മേഖലയില്‍ പരിശോധന നടത്തി. റെയ്ഡിനിടയില്‍ തളിപ്പറമ്പ് ഹൈവേ ജുമാമസ്ജിദിനോട് ചേര്‍ന്ന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് അന്വേഷണ സംഘം ഒരു ഇന്നോവ കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രണ്ട് ദിവസമായി ഇന്നോവ കാര്‍ പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്നെന്നും പ്രത്യേകിച്ച് ശ്രദ്ധിച്ചില്ലെന്നുമാണ് പരിസരവാസികള്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കുന്നത്. എന്‍ഐഎ സംഘം വാഹനം കസ്റ്റഡിയിലെടുത്തപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. മലപ്പുറം സ്ഫോടനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നിന്ന് ഒരു ബി-ടെക് വിദ്യാര്‍ത്ഥിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്
. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന് വാഹനം സംബന്ധിച്ച് വിവരം ലഭിച്ചതെന്നറിയുന്നു. തളിപ്പറമ്പില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചുവെന്നും സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അന്വേഷണ സംഘം നല്കുന്ന സൂചന. എന്നാല്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം നല്കാന് സാധിക്കില്ലെന്നാണ് എന്‍ഐഎ സംഘം നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: