ആലുവ: മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടതിനെ തുടര്‍ന്ന് ദേശീയപാതയില്‍ സെമിനാരിപ്പടിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ട്രാഫിക്ക് സിഗ്നലായി. യുസി കോളേജ്, ഹോളിഹോസ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊടും വളവും ചെറിയ ഇറക്കവുമുള്ള ഇവിടെ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.
പറവൂര്‍ കവലയും ദേശം കുന്നുംപുറവും കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് ‘യു’ ടേണ്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെയാണ്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തകനായ സോണി സെബാസ്റ്റ്യന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഹര്‍ജിയോടൊപ്പം കമ്മീഷന് സമര്‍പ്പിക്കാന്‍ റോഡിന്റെ ചിത്രം മൊബൈല്‍ പകര്‍ത്തിയതിനെ തെറ്റിദ്ധരിച്ച മൊബൈല്‍ കോടതി ജോസിയെ കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.
മനുഷ്യാവകാശ കമ്മീഷന് അനുകൂലമായി ഉത്തരവിട്ടതിന് പിന്നാലെ നഗരസഭ കൗണ്‍സിലര്‍ ലീനാ ജോര്‍ജും വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചതോടെ പദ്ധതിക്ക് വേഗതയേറി. നഗരസഭക്ക് ചെലവില്ലാതെ സിഗ്നല്‍ സ്ഥാപിക്കാന്‍ സ്വകാര്യ സ്ഥാപനത്തെ കണ്ടെത്താനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് ആക്സിസ് ടെക്നോളജിയെ കണ്ടെത്തി ഇവരുടെ സമ്മതപത്രവുമായി റൂറല്‍ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു. ഇതോടെ സിഗ്നലിന്റെ ചുവപ്പ് നാട നീങ്ങി പച്ച തെളിഞ്ഞു. റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന് ട്രാഫിക്ക് സിഗ്നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. ആക്സിസ് ടെക്നോളജി എം.ഡി റാഫേല്‍ സുനില്‍, കൗണ്‍സിലര്‍ ലീന ജോര്‍ജ്, ജോസി സെബാസ്റ്റ്യന്‍, ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി, സമദ് പുത്തന്‍പറമ്പില്‍, റാഫി എടത്തല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: