തിരുവനന്തപുരം: തോട്ടഭൂമി കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹനും ഒഴിവായി. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് വിവാദങ്ങളില്പ്പെട്ടതിനെത്തുടര്ന്നാണ് സോഹന്റെ പേര് വന്നത്. സര്‍ക്കാരിനെതിരെ, അനധികൃത തോട്ടഭൂമി കൈവശം വച്ച ഹാരിസണ്‍ മലയാളം ഇപ്ലാന്റേഷനില് നിന്നും ഭൂമി വാങ്ങിയവര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ സോഹന്‍ ഹാജരായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സോഹനും ഒഴിവായത്.
സോഹന്‍ ലാവ്ലിന് കേസില്‍ പിണറായിക്കുവേണ്ടി ഹാജരായ അഭിഭാഷകരില്പെട്ടിരുന്നു. പിണറായിയുടെ താല്പര്യപ്രകാരമാണ് സോഹന്റെ സ്റ്റേറ്റ് അറ്റോര്‍ണി സ്ഥാനമെന്നും ആക്ഷേപമുണ്ടായിരുന്നു. സ്വകാര്യതോട്ട ഉടമകളുടെ കേസുകളില്‍ ഹാജരായെന്ന വിവരം പുറത്തുവന്നതോടെ സോഹന്റെ നിയമനത്തില്‍ സിപിഐനേതാക്കള് അതൃപ്തി രേഖപ്പെടുത്തി.
തോട്ടഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 150 ഓളം കേസുകള്‍ വിവിധ കോടതികളിലുണ്ട്. സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറെ നിയമിക്കണമെന്ന നിലപാടിലാണ് സിപിഐയുടെ പ്രമുഖ നേതാക്കള്‍. ഭൂമാഫിയക്കനുകൂലരായ ചില സിപിഐ നേതാക്കളും തോട്ട ഉടമകളും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: