കൊച്ചി : സംസ്ഥാനത്തെ ആശുപത്രികളില്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമ്പോള്‍ കൂടുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം മരുത്തടി സ്വദേശി ഡോ. എസ്. ഗണപതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
മസ്തിഷ്ക മരണം മുഖേനയുള്ള അവയവദാനം കേരളത്തില്‍ കച്ചവടമായി മാറുന്ന സാഹചര്യത്തില്‍ ഇത്തരം മരണങ്ങള് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗൗരവമായ നടപടികള്‍ അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവിലെ ചട്ടമനുസരിച്ച് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടര്‍, അവയവദാനത്തിന് അനുമതി നല്കുന്ന അതോറിറ്റിയുടെ വിദഗ്ദ്ധ പാനലില്‍ ഉള്‍പ്പെട്ട ഒരു ഡോക്ടര്‍, ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ന്യൂറോളജിസ്റ്റ്, ചികിത്സിച്ച ഡോക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കാനായി വിദഗ്ദ്ധ സംഘത്തിന് രൂപം നല്‍കുന്നത്.
ഇതു ഫലപ്രദമായ മാര്‍ഗ്ഗമല്ലെന്നും അവയവങ്ങള്‍ എടുക്കുന്നതിനായി രോഗിയുടെ മരണം അന്യായമായി സ്ഥിരീകരിക്കുന്നതടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ക്ക് ഇതു വഴി വെക്കുമെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. പകരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരെയും ( ഇവര്‍ ന്യൂറോ സര്ജന്മാരോ ന്യൂറോളജിസ്റ്റുകളോ, കാര്ഡിയോളജിസ്റ്റുകളോ ആകണം.) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നോ സ്വകാര്യ ആശുപത്രിയില്‍ നിന്നോ ഉള്ള രണ്ട് ഡോക്ടര്‍മാരെയും (ന്യൂറോളജിസ്റ്റുകളോ കാര്ഡിയോളജിസ്റ്റുകളോ ആകാമെങ്കിലും ഇവര്‍ രോഗി ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയിലെ ഡോക്ടര്മാരാകരുത് ) ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി പുന: ക്രമീകരിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: