മട്ടന്നൂര്‍: എടയന്നൂര്‍ ആനിയത്ത് എളമ്പിലാന്‍ കോട്ടം ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണത്തിന്റെ താലി കവര്‍ന്നു. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തായുള്ള ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ശ്രീ കോവിലിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഭഗവതിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ടര ഗ്രാം തൂക്കം വരുന്ന താലി കവരുകയായിരുന്നു. ഇതിനു പുറമെ ക്ഷേത്രം ഓഫീസ് മുറിയുടെയും തിടപ്പള്ളിയുടെയും വാതിലിന്റെയും സ്റ്റോര്‍ മുറിയുടെ ഷട്ടറിന്റെയും പൂട്ട് പൊളിച്ചു. വിലപിടിപ്പുള്ള വിളക്കുകളും ഓട്ടു പാത്രങ്ങളും സ്റ്റോര്‍ മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും മോഷണം പോയില്ല. പുലര്‍ച്ചെ നാലോടെ ക്ഷേത്രത്തില്‍ പൂജ നടത്താനെത്തിയ മേല്‍ശാന്തി അനില്‍കുമാര്‍ ഭട്ടാണ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്നു ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എ.ഇ.രഘുനാഥന് നമ്പ്യാര്‍ മട്ടന്നൂര്‍ പോലീസില്‍ പരാതി നല്കി. എസ്ഐ എം.പി.വിനീഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത പൂട്ട് മുഴുവനും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഒരു വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു. ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവരുകയായിരുന്നു അന്നു ചെയ്തത്. കണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട പഴശി മഠീ പോര്‍ക്കലി ഭഗവതി ക്ഷേത്രത്തിലും കൊതേരി എല്‍പി സ്കൂളിലും കവര്‍ച്ച നടന്നിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന കവര്‍ച്ച പോലീസ് ഗൗരവമായാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: