കണ്ണൂര്‍: മാതൃഭാഷ നിരാകരിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ ചരിത്രം, സംസ്കാരം, സൗന്ദര്യസങ്കല്‍പ്പം എന്നിവ കൂടിയാണ് തിരസ്ക്കരിക്കുന്നതെന്ന് മലയാളം സര്‍വകലാശാല സംസ്കാര പൈതൃക പഠനവിഭാഗം മേധാവി ഡോ. കെ.എം ഭരതന് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വജ്രകേരളം-ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ് സില് ഹാളില്‍ സംഘടിപ്പിച്ച മാതൃഭാഷ, സംസ്കാരം എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഇംഗ്ലീഷിലാണ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ രംഗം പൂര്‍ണമായി ഇംഗ്ലീഷ് വല്ക്കരിക്കപ്പെടുന്നു. കോടതി വ്യവഹാരങ്ങളിലും സര്‍ക്കാര്‍ ഭരണ കാര്യങ്ങളിലും മാതൃഭാഷ ഉപയോഗിക്കുന്നില്ല. ദൈനംദിന ജീവിതത്തിലെല്ലാം മലയാളത്തിന്റെ സ്ഥാനം പടിക്ക് പുറത്താണ്. മലയാളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാതൃഭാഷയുടെ പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ കെട്ടുകാഴ്ചകള്‍ മാത്രമായിത്തീരും. ഭരിക്കാനും പഠിക്കാനും അറിവുകള്‍ സൃഷ്ടിക്കാനും കൊള്ളാത്ത ഭാഷയാണ് മലയാളമെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. എന്നാല്‍ ഇംഗ്ലീഷുകാര്‍ വരുന്നതിനു മുമ്പും ഇവിടെ ഭരണവും പഠനഗവേഷണങ്ങളും ഉണ്ടായിരുന്നുവെന്ന കാര്യം അത്തരക്കാര്‍ വിസ്മരിക്കുകയാണ്. ആത്മബോധം നഷ്ടപ്പെടുന്നിടത്താണ് ഇത്തരം അടിമത്ത മനസ്ഥിതി ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാം ചിന്തിക്കുന്നതും സ്വപ്നങ്ങള്‍ കാണുന്നതും മലയാളത്തിലാണ്. ഇംഗ്ലീഷ് ഭാഷയിലൂടെ മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ എന്ന ബോധം മൂലധന കച്ചവട താല്പര്യങ്ങളുടെ സൃഷ്ടിയാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളര്‍ച്ച പ്രാപിച്ചത് മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ്. നമ്മുടെ സര്‍വകലാശാലകള്‍ ഇംഗ്ലീഷ് കേന്ദ്രീകൃതമായിട്ടും അവയിലൊന്നുപോലും ലോകത്തെ മികച്ച 100 എണ്ണത്തിന്റെ പട്ടികയില്‍ വരാത്തത് എന്തുകൊണ്ടാണ്. അന്റാര്‍ട്ടിക്കയിലെ ഹിമക്കരടികളുടെ രോമവീഴ്ചയെക്കുറിച്ച് ഗവേഷണം നടത്തുന്ന കേരളത്തിലെ സര്‍വകലാശാലാ വിദ്യാര്‍ഥിക്ക് തെങ്ങുകയറ്റത്തിനുള്ള മികച്ചൊരു ഉപകരണം വികസിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.
നാടിന്റെ ചൂടും ചൂരും സാമൂഹികമായ അനുഭവങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നു നല്കാന് മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. ഓരോ വാക്കിലും ഒരു ചരിത്രമുണ്ട്. അത് മാറുമ്പോള്‍ ആ ചരിത്രമാണ് മാഞ്ഞുപോകുന്നത്. കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരമായ നിലനില്‍പ്പ് സാധ്യമാക്കിയത് പൊതുമാധ്യമമായി മലയാളം നിലനിന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: