കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ട്രാക്ടര്‍ മെതിയന്ത്ര അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സര്‍ക്കാരിനുണ്ടായ 21 ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം കുറ്റക്കാരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കുലശേഖരപുരം പഞ്ചായത്ത് ഓഫീസ് ഉപരോധം അഴിമതിക്ക് എതിരെ ശക്തമായ താക്കീതായി. അഴിമതിക്ക് നേതൃത്വം നല്കിയ പാടശേഖരസമിതി സെക്രട്ടറിയും, പഞ്ചായത്തംഗവും, സിപിഎം ഏരിയാ കമ്മിറ്റി ഭാരവാഹിയുമായ മറ്റത്ത് രാജനെ പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
രാവിലെ ഒമ്പതിന് കുഴുവേലിമുക്കില് നിന്നും നൂറുകണക്കിനു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ഉപരോധസമരം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടേയും കൂലിപ്പണിക്കാരുടേയും പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎം നാടിന്റെ കാര്‍ഷിക അഭിവൃദ്ധിയ്ക്കു വേണ്ടി അനുവദിച്ച കൊയ്ത്ത്, മെതിയന്ത്രങ്ങള്‍ വരെ വിറ്റ് കീശയിലാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 21 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തുവന്നത്. കര്‍ഷക മോര്‍ച്ചയും ബിജെപിയും അഴിമതിക്കെതിരെ സമരവുമായി മുന്നോട്ടു വന്നപ്പോള്‍ വഴിപാടു ധര്‍ണ്ണ നടത്തി ജനങ്ങളെ പറ്റിയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെത്. ഇടതു-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അതിനാല്‍ അഴിമതി നടത്തിയ പഞ്ചായത്ത് അംഗത്തെ പുറത്താക്കുംവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സുഭാഷ് പട്ടാഴി പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് ചേരിയില്‍ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറുകാട്, ജില്ലാ വൈസ് പ്രസിഡന്റ് പാര്‍ഥ പണിക്കര്‍, ജനറല്‍സെക്രട്ടറി കോളറ കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ അനില്‍ വാഴപ്പള്ളി, ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ബിജെപി ഭാരവാഹികളായ ലതാമോഹന്‍, രാജിരാജ്, ഉഷാകുമാരി, മിനി, അമ്മിണിഅമ്മ, സുമംഗല, യോഗീന്ദ്രന്‍പിള്ള, ജെ.രാജു, വിജയന്‍പിള്ള, സുദര്ശനന്, ഉണ്ണികൃഷ്ണപിള്ള, ഷിബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: