കോഴിക്കോട്: കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി എക്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.സ്കൂളുകള്‍ക്ക് സമീപമുള്ള പെട്ടിക്കടകളിലും മറ്റും പരിശോധന നടത്തും. ജില്ലയിലെ കള്ളുഷാപ്പുകളില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സഹായത്താല്‍ മിന്നല്‍ പരിശോധന നടത്തി വ്യാജകള്ള് വിതരണംചെയ്യുന്നില്ലായെന്ന് ഉറപ്പ് വരുത്തുമെന്നും എക്സൈസ് അധികൃതര്‍ ജില്ലാതല ജനകീയ കമ്മറ്റി യോഗത്തില്‍ അറിയിച്ചു. മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി പട്രോളിംഗ് പാര്‍ട്ട് രൂപീകരിച്ചിട്ടുണ്ട്. മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും റോഡുകളിലും നിരന്തര പരിശോധന നടത്തും.
എക്സൈസ് വകുപ്പ് കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 688 റെയ്ഡുകളും, 17 സംയുക്ത റെയ്ഡുകളും നടത്തിയിട്ടുണ്ട്. 144 അബ്കാരി കേസുകളും, 11 എന്‍ഡിപിഎസ് കേസുകളും, 234 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും എടുത്തു. കേസുകളിലുള്‍പ്പെട്ട 139 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 18.5 ലിറ്റര്‍ ചാരായവും 319.7 ലിറ്റര്‍ മാഹി മദ്യവും, 3.75 ലിറ്റര്‍ ഗോവ മദ്യവും ഉള്‍പ്പെടെ 588.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 1640 ലിറ്റര്‍ വാഷും, 1.985 കി.ഗ്രാം കഞ്ചാവും, ഒമ്പത് കഞ്ചാവ് ചെടികളും, 5.65 ബീയറും, ഒമ്പത് വാഹനങ്ങളും 705 നൈട്രസെപാം ഗുളികകളും പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ അനധികൃതമായി കടത്തികൊണ്ടുവന്ന 2.014 കിലോഗ്രാം സ്വര്‍ണ്ണവും രേഖകളില്ലാത്ത 12 ലക്ഷം രൂപയും പിടിച്ചെടുത്തു. മദ്യത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി 529 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും, 171 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 29 തവണ വിവിധ റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ട്രെയിന്‍ പരിശോധന നടത്തി.
യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ.സുരേഷ്, അസി. കമ്മിഷണര്‍ എം.എസ് വിജയന്, കമ്മിറ്റി അംഗങ്ങള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: