വടകര: മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ചരക്കു കയറ്റി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. 23 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. 250,200 രൂപ പിഴ ചുമത്തി.
അമിതഭാരം കയറ്റിയ 19 വാഹനങ്ങള്‍ക്കും കേരളത്തിനകത്ത് നിന്നു ചരക്കെടുത്ത് ഇവിടെ തന്നെ ഇറക്കിയ അന്യസംസ്ഥാനത്തേക്ക് മാത്രം ചരക്കു കയറ്റാന്‍ ലൈസന്‍സുള്ള എട്ടു വാഹനങ്ങള്‍ക്കും രാത്രിയില്‍ ആശുപത്രി പരിസരത്ത് മള്‍ട്ടി ടോണ്‍ ഹോണ്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ക്കുമെതിരെയും നടപടിയെടുത്തു.
അനുവദിക്കപ്പെട്ടതില്‍ നിന്നും കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.
ചില വാഹനങ്ങളില്‍ അനുവദിച്ചതിനേക്കാള്‍ ഇരുപത് ടണ്‍ വരെ ഭാരം കയറ്റിയിരുന്നു. അന്യസംസ്ഥാനത്തേക്ക് മാത്രം ചരക്ക് കയറ്റാന്‍ ലൈസന്‍സുള്ള വാഹനങ്ങള്‍ സംസ്ഥാനത്തിനകത്ത് നിന്ന് ചരക്ക് കയറ്റി സംസ്ഥാനത്തിനകത്ത് തന്നെ ഇറക്കുമ്പോള്‍ സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ള ചരക്കു വാഹനങ്ങള്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്.
ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയതിനുള്ള പിഴയും ഒടുക്കേണ്ടി വരുമെന്ന് ആര്‍ടിഒ അറിയിച്ചു.
പകല്‍ സമയങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ലെന്ന് മനസിലാക്കി രാത്രിയാണ് അധികൃതര്‍ പരിശോധന നടത്തിയത്.
രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പിറ്റേന്ന് പകല്‍ പത്ത് മണി വരെ തുടര്‍ന്നു. വടകര മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.ഐ.അസീം, അജിത്ത് കുമാര്‍ പി.എ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: