കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ മൂന്നാം ഘട്ട വികസനത്തിന് കിഴക്കെ നടക്കാവും ഉള്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയതോടെ നടക്കാവ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. നാലു ദിവസമായി ഉപവാസസമരം നടത്തിവന്ന കെ.പി. വിജയകുമാര്‍, പി. എം. പ്രേമരാജന്‍ എന്നിവര്‍ക്ക് സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന് നാരങ്ങാ നീര് നല്കി.
ജില്ലാ സബ് കലക്ടര്‍ ഗോപാലകൃഷ്ണനുമായി നടക്കാവ് വികസന സമിതി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പിലായത്. ഡല്‍ഹിയിലുള്ള ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തുമായി ഒത്തുതീര്‍പ്പ് ഫോര്‍മുലയെക്കുറിച്ച് സബ്കലക്ടര്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഫണ്ട് ലഭ്യമാകുന്നതോടെ കിഴക്കേ നടക്കാവില്‍ സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്കി.
നിരാഹാരസമരത്തിന്റെ സമാപന ചടങ്ങില്‍ തായാട്ട് ബാലന് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി പി. വാസു, മുന്‍ ജില്ലാ ജഡ്ജ് കൃഷ്ണന്‍കുട്ടി പയിമ്പ്ര, അഡ്വ. കെ. ആനന്ദകനകം, എന്‍ ഭാഗ്യനാഥ്, എം. കെ. ബാലകൃഷ്ണന്, എ.കെ. ആലിക്കുട്ടി, എം. ബാലഗോപാല്‍ ടി കെ. അബ്ദുള്‍ ലത്തീഫ് ഹാജി, കെ. സഹദേവന്, പി.സി. മുഹമ്മദ്കുട്ടി, പി. വി. ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. കെ.പി. സത്യകൃഷ്ണന്‍ സ്വാഗതവും അഡ്വ. എ.കെ. ജയകുമാര്‍ നന്ദിയും പറഞ്ഞു.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിലെ ആദ്യ വികസനം 2003 ല്‍ എരഞ്ഞിപ്പാലത്താണ് നടന്നത്. 2016 ല്‍ മലാപ്പറമ്പില്‍ രണ്ടാം ഘട്ട വികസനം നടന്നുവരികയാണ്. മൂന്നാം ഘട്ട വികസനമാണ് കിഴക്കെ നടക്കാവില്‍ നടക്കേണ്ടത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഏഴിന് ചേരുന്ന കിഫ്ബി എക്സിക്യൂട്ടീവ് യോഗത്തില്‍ മാനാഞ്ചിറ-വെളളിമാട്കുന്ന് റോഡ് വികസനത്തിനായുള്ള ഫണ്ട് ഉള്‍പ്പെടുത്തുന്നതിന് മുന്‍ഗണന നല്കാന് പരിശ്രമിക്കുമെന്ന് എ. പ്രദീപ്കുമാര്‍ എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: