ന്യൂദല്‍ഹി: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗക്കേസില്‍ ഇരയായ യുവതിയുടെ പേര് പരസ്യപ്പെടുത്തിയതിന് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണന് ദേശീയ വനിതാ കമ്മീഷന് വിശദീകരണം തേടി നോട്ടീസയച്ചു. 48 മണിക്കൂറിനകം മറുപടി നല്‍കണം. കൂട്ടബലാല്‍സംഗക്കേസില്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.
പ്രതിയായ കൗണ്‍സിലര്‍ ജയന്തനെതിരായ പാര്‍ട്ടി നടപടി പ്രഖ്യാപിക്കുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി യുവതിയുടെ പേര് പരസ്യപ്പെടുത്തിയത്. ജയന്തന്റെ പേര് പരസ്യമായി പറയാമെങ്കില്‍ യുവതിയുടെ പേരും പറയാമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. സ്വന്തം കുഞ്ഞിനെ നോക്കാതെ നടന്നയാളാണ് യുവതിയെന്നും ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് ആരോപിച്ചു.
പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ രാധാകൃഷ്ണന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് വനിതാ കമ്മീഷന് നിരീക്ഷിച്ചു. യുവതിയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവകരമാണ്. സംഭവത്തിലുള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങള്‍ മറുപടിയായി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷന് നോട്ടീസയച്ചിട്ടുണ്ട്. യുവതിയെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ വേഗം നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ഡിജിപിയോട് ആവശ്യപ്പെട്ടു.
കുമ്മനം പരാതി നല്കി: രാധാകൃഷ്ണന് എതിരെ അന്വേഷണം
തൃശൂര്‍: രാധാകൃഷ്ണനെതിരായ പരാതി അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ ശിക്ഷാനിയമം 228 എ വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ് രാധാകൃഷ്ണന് ചെയ്തത്.
രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് ഇന്നലെ പരാതി നല്കി. ഡിജിപി പോലീസ് ആസ്ഥാനത്തില്ലാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് കുമ്മനം പരാതി നല്‍കിയത്. അതേസമയം ഇക്കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടിലാണ് ഐജി എം.ആര്. അജിത്കുമാര്‍. കേസെടുക്കുന്നത് സംബന്ധിച്ച് മുകളില്‍ നിന്ന് നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്നും ഐജി പറയുന്നു.
അറസ്റ്റ് വൈകും
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകും. പാലക്കാട് എഎസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ ചുമതലയേറ്റു. അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. പരാതിക്കാരിയില്‍ നിന്നും മറ്റു സാക്ഷികളില്‍ നിന്നും വിശദമായ മൊഴിയെടുക്കും. സാഹചര്യത്തെളിവുകളും പരിശോധിക്കും. തുടര്‍ന്ന് മാത്രം നടപടി മതിയെന്ന തീരുമാനത്തിലാണ് പോലീസ്.
അതേസമയം രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഒല്ലൂര്‍ സിഐ കെ.കെ.സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. തൃശൂര്‍ സിറ്റി കമ്മീഷണര്‍ ഡോ. ഹിമേന്ദ്രനാഥും റൂറല്‍ എസ്പി ആര്.നിശാന്തിനിയും അന്വേഷണത്തെ സഹായിക്കും. എഡിജിപി ബി.സന്ധ്യക്കാണ് മേല്‍നോട്ട ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: