തൊടുപുഴ: വനവാസി വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാനും പഠന നിലവാരം ഉയര്‍ത്താനും നടപ്പാക്കിയ ഗോത്ര സാരഥി പദ്ധതി ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം താളം തെറ്റി. പണം മാസങ്ങളായി ലഭിക്കാത്തതിനാല്‍ പല സ്കൂളുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചില സ്കൂളുകളില്‍ പദ്ധതി നിലച്ചു.
ഇടുക്കി ജില്ലയില്‍ 33 സര്‍ക്കാര്‍ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. അധ്യയനവര്‍ഷം പകുതിയായിട്ടും ഭൂരിപക്ഷം വനവാസി മേഖലകളിലും നടപ്പായിട്ടില്ല. തുടങ്ങിയിടത്ത് മുന്‍ വര്‍ഷങ്ങളെക്കാള്‍ അധികം കുട്ടികള്‍ പഠനത്തിനായി എത്തി. വിദ്യാര്‍ഥികള്‍ക്കും പദ്ധതിയോട് താത്പര്യമായിരുന്നു.
കിലോമീറ്ററുകള്‍ നടന്നാണ് കുട്ടികള്‍ വനമേഖലയില്‍ നിന്നു സ്കൂളിലെത്തുന്നത്. തിരികെ സ്കൂള്‍ വിട്ട് എത്തുമ്പോള്‍ സന്ധ്യയാകും. പെണ്‍കുട്ടികള്‍ക്ക് ഇത് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. പലരും യാത്രാദുരിതത്താല്‍ മാത്രം പഠനം നിര്‍ത്തി. മണിയാറന്‍കുടിയിലെ സര്‍ക്കാര്‍ സ്കൂളില്‍ 94 കുട്ടികള്‍ ഗോത്ര സാരഥി പദ്ധതി ഉപയോഗിച്ച് സ്കൂളിലെത്തുന്നുണ്ട്. ഇത് കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ 30% അധികമാണ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആറു കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ തുക മൂന്നു കോടിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: