ഭുവനപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പഴക്കത്തെക്കുറിച്ചോ, ആ ക്ഷേത്രം സമൂഹമനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോ ആര്‍ക്കും ഒരു സംശയവുമുണ്ടാവുകയില്ല. അത്രമാത്രം ജനമനസ്സില്‍ ഇഴുകിച്ചേര്‍ന്ന സംസ്കൃതിയായി ക്ഷേത്രം വളര്‍ന്നിരിക്കുന്നു. എന്നാലും ക്ഷേത്രത്തെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശം എവിടെയെങ്കിലുമുണ്ടെങ്കില്‍ അത് പരിശോധിക്കുക രസകരമാണല്ലോ.
പതിനാലാം നൂറ്റാണ്ടില്‍ ഉണ്ടായി എന്ന് ഗവേഷകര്‍ കരുതുന്ന കൃതിയാണ് കോകസന്ദേശം. തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട കോകം (ചക്രവാകപ്പക്ഷി) കൊല്ലത്തേക്ക് യാത്ര പോകുന്ന മട്ടില്‍ എഴുതപ്പെട്ടതാണ് ഈ സന്ദേശകാവ്യം. എല്ലാ സന്ദേശകാവ്യങ്ങളിലും പൂര്‍വ്വഭാഗം മാര്ഗ്ഗവര്ണനയായിരിക്കും. ഉത്തരഭാഗം നായികാവര്‍ണനയും ഗൃഹവര്ണനയും മറ്റും. ഈ സന്ദേശകാവ്യത്തില്‍ മാര്ഗ്ഗവര്ണനയിലാണ് ഗുരുവായൂര്‍ ക്ഷേത്രം പരാമൃഷ്ടമാകുന്നത്. തൃപ്രങ്ങോട്ട് നിന്ന് യാത്രതിരിച്ച കോകം ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രവും കാവീട് കാര്‍ത്ത്യായനി ക്ഷേത്രവും ദര്‍ശിച്ചതിനുശേഷം അടുത്ത് വര്‍ണിക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തെയാണ്. നാലു ശ്ലോകംകൊണ്ടാണ് ഈ വര്‍ണന പൂര്‍ത്തിയാകുന്നത്.
ഒന്നാമത്തെ ശ്ലോകം:
അമ്പില്‍ കുമ്പിട്ടചലതനയാം
പിന്നെ നീ പോക, പോനാല്‍
മുമ്പില്‍ കാണാമഥ, കുരവയൂ-
രെന്റു പേരാം പ്രദേശം.
പിന്നെക്കാണാം പെരുവഴികഴി-
ച്ചൊട്ടിടത്തങ്ങുചെന്നാ-
ലുന്നിദ്രാം ഭോരുഹപരിമളോ-
ല്ലാസിതോയം തടാകം-
(ശ്ലോകം 34)
കാവീട് ക്ഷേത്രത്തിലെ ദേവിയെ വണങ്ങിയതിനുശേഷം മുന്നോട്ടുപോയാല്‍ കുരവയൂര്‍ എന്ന പ്രദേശം കാണാം. അവിടെ ഒരു പെരുവഴിയുണ്ട്. അതിന്റെ ഇടതുഭാഗത്ത്, മനോഹരമായ താമരപ്പൊയ്ക കാണാം. രുദ്രതീര്ത്ഥക്കുളത്തെക്കുറിച്ച് പരാമര്ശമാകാമിത്. തുടര്‍ന്ന് അടുത്ത ശ്ലോകം:
അപ്പൂംപൊയ്കയ്ക്കരികില് മുഴുകിതന്
കൂട്ടമാര്ത്തട, കുഴറ്റും
പുഷ്പരാമ ക്ഷിതിരുഹടാ
രുത്സ ഘര്മ്മാംശുതാപം
ദൃവ്യദന്താവളകടതടീ ഘൃഷ്ട
മാണിക്യവപ്രം
ശില്പശ്രീ ചേര്ന്നുയരെവിലസും
ഗോപുരാലിംഗതാഭ്രം(35)
ആ പൊയ്കയുടെ അരികില്‍, വൃക്ഷനിബിഡമായ ആരാമമുണ്ട്. അതിന്നരികില്‍ ആകാശം മുട്ടുമാറ് ഉയര്ന്നുനില്ക്കുന്ന ഗോപുരവും കാണാം.
ചാലപ്പൊന്നിന് കൊടി മുകളില്‍ നി-
ന്നൂയലാടും പതാക-
ഞ്ചാലേകത്തിനടിയിലുമിഴും
ധൂപസൗരഭ്യസാരം
നാനാവാദ്യധ്വനി മുഖരിതം
ശാര്ങ്ഗപാന്നേര് നിവാസ-
സ്ഥാനം പ്രാപ്യപ്രണമശിരസാ
നീരാദീയം പദാബ്ജം (36)
സ്വര്ണ്ണക്കൊടിമരമുകളില് കൊടിക്കൂറ ആടിക്കളിക്കുന്നതുകാണാം. വെളിയിലേക്ക് പ്രസരിക്കുന്ന ധൂപസൗരഭ്യമുള്ളതും വിവിധതരം വാദ്യങ്ങളെക്കൊണ്ട് മുഖരിതവുമാണ് ശാര്‍ങ്ഗപാണിയായ മഹാവിഷ്ണുവിന്റെ ആസ്ഥാനം-നീ, അവിടെ ശിരസാ പ്രണമിച്ചുവേണം മുന്നോട്ടു പോകുവാന്‍.
ഉച്ചക്കാലത്തവിടെ പടിവില്
ചെന്റു സോപാന പാര്‍ശ്വേ
തിഷ്ഠന്തീനാം കുവലയദൃശാം
ദേവപൂജാവസാ നേ
പൃരഘീ ദേവേശ്വര കരത ലോ-
മുക്ത തീര്‍ത്ഥാംബു സിക്തം
വക്രഭാതി പ്രതിനവസുധാ-
സ്യന്ദി വെണ്തിങ്കള്പോലെ.
ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്ന് കൂടിയിരിക്കുന്ന ഭക്തജനങ്ങള്‍ക്കായി തീര്‍ത്ഥപ്രോക്ഷണം ചെയ്യുന്ന ചിത്രമാണ് ഈ ശ്ലോകം വിവരിക്കുന്നത്.
ഈ ശ്ലോകങ്ങളില്‍നിന്ന് ലഭിക്കുന്ന ചില പരാമര്‍ശങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഒരുത്സവക്കാലത്താകാം കോകം വന്നിരിക്കുക. അതുകൊണ്ടാവാം കൊടിക്കൂറ പാറിക്കളിക്കുന്ന ധ്വജസ്തംഭം കാണാനിടയായത്. പൊന്നിന് കൊടിമരം എന്നത് കേവലം ആലങ്കാരികമായ ഒരു ഉക്തി എന്ന് തള്ളിക്കളയാന്‍ പറ്റുമോ?
എന്തായാലും കോകസന്ദേശത്തിലെ ഈ പരാമര്‍ശങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രചരിത്രം പഠിക്കുന്ന ഗവേഷകര്‍ക്ക് ചില വെളിച്ചം നല്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: