എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയെ സംസ്ഥാന സര്‍ക്കാരും, ത്രിതല പഞ്ചായത്തുകളും ഒരുമിച്ച് അവഗണിച്ചിരിക്കുകയാണന്ന് എന്‍ ഡിഎ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടകരോടും, എരുമേലിയോടുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ ഡിഎയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4ന് എരുമേലി പേട്ടക്കവലയില്‍ നിന്നും പഞ്ചായത്താഫീസിലേക്ക് പ്രതിഷേധ ശയനപ്രകടനം നടത്തുമെന്നും അവര്‍ പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് ബിജെപി പ്രവര്‍ത്തകര്‍ കണ്ടെത്തിയ അയ്യപ്പന്‍താര പാത അയ്യപ്പഭക്തര്‍ക്ക് തുറന്നു കൊടുക്കാത്തതിനു പിന്നില്‍ എസ്റ്റേറ്റ് ഭൂമാഫിയ സംഘങ്ങളെ സഹായിക്കാനാണ്. കയ്യേറിയ പാത തിരികെ നല്‍കിയിട്ടും ഇതിലെ മരങ്ങള്‍ വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതിനെതിരെ കേസ് നല്‍കിയും പ്രക്ഷോഭങ്ങള്‍ നടത്തിയും ബിജെപിയും ശക്തമായി രംഗത്തെത്തിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പേട്ട തുള്ളല്‍ പാതയില്‍ക്കൂടി തീര്‍ത്ഥാകര്‍ക്ക് പേട്ടതുളളാന് പോലും കഴിയുന്നില്ല, ഈ പാത പൂര്‍ണ്ണമായും വാഹനവിമുക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പതിനഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കനകപ്പലം 110 കെവി സബ് സ്റ്റേഷനും, വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണമാരംഭിച്ച എരുമേലി കുടിവെള്ള പദ്ധതി പോലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രി പോലും കാര്യക്ഷമമാക്കാന്‍ അകൃതര്ക്ക് കഴിഞ്ഞില്ലെന്നും നേതാക്കള്‍ പറഞ്ഞു.
എരുമേലിയിലെ ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കൊടിത്തോട്ടം, കവുങ്ങുംകുഴി മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ക്ക് കഴിയുന്നില്ല. ഇതിനിടെ മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നു വീണ കൊടിത്തോട്ടം പ്ലാന്റ്, ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്ലാന്റ് നന്നാക്കാന്‍ കഴിഞ്ഞില്ലെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലിയില്‍ കഴിഞ്ഞ ദിവസം നടന്ന തീര്‍ത്ഥാട അവലോകന യോഗം 45 മിനിറ്റ് കൊണ്ട് അവസാനിപ്പിച്ച് പ്രഹസനമാക്കിയതും, വകുപ്പ് മന്ത്രി തന്നെ പങ്കെടുത്ത യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശരണം വിളിക്കാതെ ‘മൗന”പ്രാര്‍ത്ഥന നടത്തിയതും തീര്‍ത്ഥാടന ക്രമീകരണങ്ങളുടെ കടുത്ത വീഴ്ചയാണ് കാണിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സമീപത്തെ സമാന്തര പാതകള്‍ സഞ്ചാരയോഗ്യമാക്കുക, തീര്‍ത്ഥാട ആവശ്യങ്ങള്‍ക്കായി ഗ്രാമ പഞ്ചായത്തിന് സര്‍ക്കാര്‍ നല്കുന്ന 30 ലക്ഷം കുറവാണന്നും ഇത് ഗണ്യമായി വര്‍ദ്ധിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എരുമേലിയില്‍ നടക്കുന്ന തീര്‍ത്ഥാടന അവലോകന യോഗങ്ങളില്‍ സ്ഥലം എം.പി സ്ഥിരമായി കുറേ വര്‍ഷങ്ങളായി പങ്കെടുക്കുന്നില്ലന്നും അവര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നൂറ് കോടിയുടെ വന്‍ പദ്ധതി നടപ്പാക്കുമ്പോള്‍, എരുമേലിയുടെ വികസനത്തിനായി ജനപ്രതിനിധികള്‍ പദ്ധതികളൊന്നും സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ എന്‍ഡിഎ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് വികസന പദ്ധതി രേഖ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം പടിവാതില്ക്കല് എത്തിയിട്ടും മുന്നൊരുക്കങ്ങളില്‍ അധികാരികള്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നടത്തുന്ന പ്രതിഷേധ ശയന പ്രകടനം ബിജെ പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്യും. ബിഡി ജെഎസ് ജില്ലാ പ്രസിഡന്റ് എം. പി. സെന്‍ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, ജനറല്‍ സെക്രട്ടറി കെ. ബി. മധു, ജില്ലാ കമ്മറ്റിയംഗം അനിയന് എരുമേലി, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എം. ആര്. ഉല്ലാസ്, ജന.സെക്രട്ടറി കെ.സുഷീല്‍ കുമാര്‍, സെക്രട്ടറി പി.എന്‍. റെജിമോന്, പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് വിശ്വനാഥന് മുളയാനിയില്‍, ബിജെപി വെസ്റ്റ് ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ഹരികൃഷ്ണന് കനകപ്പലം, സന്തോഷ് പാലംമൂട്ടില്‍, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: