പൊന്‍കുന്നം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിലെ കേസ് ജയിക്കാന്‍ കോട്ടയം ജില്ലയിലെ ചെറുവള്ളി ജഡ്ജിയമ്മാവന് കോവിലില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നു വന്ന പ്രാര്‍ഥനായജ്ഞം ഞായറാഴ്ച സമാപിക്കും.
ബോര്‍ഡും കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ക്ഷേത്ര ഉപദേശക സമിതികളും സഹകരിച്ചാണ് ബോര്‍ഡിന്റെ കീഴിലുള്ള ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന് കോവിലില്‍ ആരാധനയും വഴിപാടും നടത്തിവന്നത്.
കോടതി വ്യവഹാരങ്ങളില്‍ വിജയം നേടാന്‍ കാലങ്ങളായി നിരവധി ഭക്തര്‍ വഴിപാട് നടത്താനെത്തുന്ന ക്ഷേത്രമാണ് ജഡ്ജി അമ്മാവന് കോവില്‍. തിരുവിതാംകൂര്‍ ഭരണകാലത്ത് നീതി നടപ്പാക്കിയതില്‍ അറിയാതെ സംഭവിച്ച വീഴ്ചമൂലം സ്വയം വധശിക്ഷയ്ക്ക് വിധേയനായ തലവടി രാമവര്‍മ്മ പുരത്ത് മഠം ഗോവിന്ദപിള്ളയെന്ന സദര്‍കോടതി ജഡ്ജിയുടെ ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രാര്‍ഥനയുടെ മഹത്വം തിരിച്ചറിഞ്ഞാണ് ദേവസ്വം ബോര്‍ഡ് പ്രാര്‍ഥനായജ്ഞം നടത്തിയത്.
ഞായറാഴ്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ക്ഷേത്രത്തിലെത്തും. രാവിലെ സര്‍വൈശ്വര്യ പൂജയും സമൂഹപ്രാര്‍ഥനയും നടക്കും. സപ്താഹ യജ്ഞാചാര്യന്‍ പി.കെ. വ്യാസന് അമനകര നേതൃത്വം നല്‍കും. വൈകിട്ട് കോവിലില്‍ അടനിവേദ്യം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: