ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യ മെഡിക്കല്‍ ഫാര്‍മസിക്ക് നല്‍കാനുള്ള പണം നല്കാത്തതിനാല് മരുന്ന് വിതരണം നിര്‍ത്തി.
ഇതുമൂലം ആശുപത്രിയിലെ കിടപ്പുരോഗികളടക്കം നൂറുകണക്കിന് രോഗികള്‍ ദുരിതത്തിലായി. തിരുവനന്തപുരം ആസ്ഥാനമായ കാരുണ്യ മെഡിക്കല്‍ സര്‍വ്വീസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്നരക്കോടിരൂപ ലഭിക്കാനുണ്ടെന്നും ഇത് ലഭിച്ചെങ്കില്‍ മാത്രമേ മരുന്ന് വിതരണം തുടരാനാവൂ എന്നും ഫാര്‍മസി വൃത്തങ്ങള്‍ പറയുന്നു. എല്ലാ മരുന്നുകളും ഇവിടെ സ്റ്റോക്കുണ്ടെങ്കിലും കുടിശിക ലഭിക്കാതെ മരുന്നുവിതരണം തുടരേണ്ടതില്ലെന്ന് അറിയിപ്പ് ലഭിച്ചതുകൊണ്ടാണ് വിതരണം ചെയ്യാത്തതെന്നാണ് ഇവര്‍ പറയുന്നത്.
10മുതല്‍ 50ശതമാനം വരെ വിലക്കുറവില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഇവിടെനിന്നും ലഭ്യമാകുന്നത് രോഗികള്‍ക്ക് ആശ്വാസപ്രദമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്നതും ഈ സ്ഥാപനത്തെയാണ്.
കടപ്പൂര് സ്വദേശിയായ കാന്‍സര്‍ രോഗിക്ക് കീമോ തെറാപ്പിക്കാവശ്യമായ മരുന്നിന് ചെന്ന കൂട്ടിരിപ്പുകാരിയോട് മരുന്നുണ്ടെന്നും തരാമെന്ന് പറഞ്ഞശേഷം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നു. സര്‍ക്കാരും കാരുണ്യ ഫാര്‍മസിയും തമ്മില്‍ നടക്കുന്ന ശീതസമരം പാവപ്പെട്ട രോഗികളെയാണ് ബാധിക്കുന്നത്. ബന്ധപ്പെട്ട വകുപ്പും സര്‍ക്കാരും ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുന്നത് സ്വാകാര്യ മരുന്ന് കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: