ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാ സേനയായ റേഞ്ചേഴ്സിനെ മാറ്റി പാക്കിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സൈന്യത്തെ നിയോഗിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ റേഞ്ചേഴ്സിന് കനത്ത തിരിച്ചടി നേരിട്ടതാണ് കാരണം. അന്താരാഷ്ട്ര അതിര്‍ത്തിയിലെ 190 കിലോമീറ്റര്‍ ദൂരത്തിലുള്ള പോസ്റ്റുകളിലാണ് സൈന്യമെത്തിയത്.
പാക് ഭാഗത്ത് വലിയ തോതിലുള്ള സൈനിക വിന്യാസം ബിഎസ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി സൈനിക വാഹനങ്ങളും ആയുധങ്ങളും അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഒരാഴ്ചയായി ഇതു നിരീക്ഷിക്കുന്നുണ്ട്, ബിഎസ്എഫ് അറിയിച്ചു. പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് ഈ മാസം വിരമിക്കാനിരിക്കെ ് തിരിച്ചടി നല്കാന് ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സൈന്യത്തിന്റെ പക്കലുള്ളത്.
പാക്ക് സൈന്യം അതിര്‍ത്തിയിലെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആയുധങ്ങളും പോസ്റ്റുകളിലെ സൈനികരുടെ അംഗബലവും ഭാരതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ സൈനികന്റെ തലയറുത്തുമാറ്റിയതിന് നല്കിയ തിരിച്ചടിയില്‍ നാലു പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തിരുന്നു. ഇതിനായി ലഘുപീരങ്കികളാണ് ഉപയോഗിച്ചത്. യന്ത്രത്തോക്കുകള്‍ക്ക് പകരം സംഘര്‍ഷമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ ഭാരതം പീരങ്കികള്‍ എത്തിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: