തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ആദ്യം കേസൊതുക്കിയത് സിപിഎം ജില്ലാനേതൃത്വവും പോലീസും ചേര്‍ന്ന്. ജയന്തനേയും കൂട്ടുപ്രതികളെയും രക്ഷിക്കാന്‍ മൂന്നരലക്ഷം രൂപ ഇതിനായി സ്ത്രീയുടെ ഭര്‍ത്താവിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ജയന്തന് മൂന്നരലക്ഷം നല്‍കിയത് സംബന്ധിച്ച രേഖ പേരാമംഗലം സ്റ്റേഷനില്‍ ഉണ്ട്. പണംകൈപ്പറ്റിയപ്പോള് സ്ത്രീയും ഭര്‍ത്താവും ഒപ്പിട്ടുനല്‍കിയ കടലാസ് ജയന്തന്റെ കയ്യിലുമുണ്ട്.
പീഡനത്തിന് ഇരയായ സ്ത്രീ ആഗസ്റ്റില്‍ പോലീസിന് രേഖാമൂലം പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. സ്റ്റേഷനില്‍ സിപിഎം നേതാക്കളും സിഐ മണികണ്ഠനും ചേര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവിന് മൂന്നരലക്ഷംരൂപ കൈമാറി. പാര്‍ട്ടി ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന് ഉള്‍പ്പടെയുള്ളവരുടെ അറിവോടെയാണ് ഇരയെ ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പുണ്ടാക്കിയത്.
ഇതേത്തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി മൊഴിതിരുത്തിപ്പറയാന് പോലീസും സിപിഎം നേതൃത്വവും സ്ത്രീക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി.
ആദ്യം ഒത്തുതീര്‍പ്പിന് വഴങ്ങാതിരുന്ന സ്ത്രീയേയും ഭര്‍ത്താവിനേയും പ്രതികളും സിപിഎം നേതൃത്വവും പോലീസും പലവട്ടം ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പിന് സമ്മതിപ്പിക്കുകയായിരുന്നു.
ഭര്‍ത്താവിനേയും മക്കളേയും കൊന്നുകളയുമെന്നുവരെ ഭീഷണിപ്പെടുത്തി. സിപിഎം ഏരിയ നേതൃത്വത്തിലെ രണ്ടുപേര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പേരാമംഗലം സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
പരാതിക്കാരിയേയും പ്രതികളേയും ഒരുമിച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. ഇരയായ സ്ത്രീയെ ദിവസങ്ങളോളം പരിഹസിച്ചും മാനസിക പീഡനത്തിന് വിധേയമാക്കിയുമാണ് സിപിഎമ്മും പോലീസും ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിച്ചത്. ജയന്തനാണ് മൂന്നരലക്ഷംരൂപ സ്ത്രീക്ക് നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കിയിട്ടുണ്ട്.
കെ.രാധാകൃഷ്ണന് ഈ പരാതി നേരത്തെ പാര്‍ട്ടി ഒത്തുതീര്‍പ്പാക്കിയതാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചാണ്. പാര്‍ട്ടി നേതൃത്വവുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിക്കാതിരുന്നതാണ് പെണ്‍കുട്ടിക്കെതിരെ രൂക്ഷമായി പ്രതികരിക്കാന്‍ രാധാകൃഷ്ണനെ പ്രേരിപ്പിച്ചത്. പെണ്‍കുട്ടി പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് രാധാകൃഷ്ണന് സ്വകാര്യ സംഭാഷണങ്ങളിലും പാര്‍ട്ടി നേതൃയോഗത്തിലും പറഞ്ഞതായും വിവരമുണ്ട്.
കഴിഞ്ഞമാസം സ്ത്രീയുടെ ഭര്‍ത്താവിനെ വിളിച്ച് ഈ പണം ജയന്തന് തിരിച്ച് ആവശ്യപ്പെട്ടു. പണം തിരികെ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ സ്ത്രീയും ഭര്‍ത്താവും ഇപ്പോള്‍ വീണ്ടും പരാതി നല്കാന് തീരുമാനിച്ചത്.
സ്ത്രീപീഡനകേസുകളില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലും ലംഘിച്ചാണ് പേരാമംഗലം സിഐ മണികണ്ഠനും സിപിഎം നേതൃത്വവും ഇടപെട്ടത്. സിഐക്കും പാര്ട്ടിനേതാക്കള്ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.
പൂങ്കുഴലിക്ക് അഗ്നിപരീക്ഷ
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് എഎസ്പി പൂങ്കുഴലിക്ക് ഐപിഎസ്സിനേക്കാള് വലിയ പരീക്ഷയാകും. ഏറെ കോളിളക്കം സൃഷ്ടിച്ച പീഡനക്കേസ് അന്വേഷിക്കാന്‍ എത്തുന്ന ജി.പൂങ്കുഴലി തമിഴ്നാട് സ്വദേശിനിയാണ്.
ഐപിഎസ് ട്രെയ്നിങ്ങ് പൂര്‍ത്തിയാക്കി മാര്‍ച്ച് 14നാണ് കണ്ണൂര്‍ ചക്കരക്കല്‍ സ്റ്റേഷനില്‍ എഎസ്പിയായി ചുമതലയേറ്റത്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരിയായ പൂങ്കുഴലി സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി നോക്കുന്നതിനിടയിലാണ് ഐപിഎസ് നേടിയത്. തൃശൂര്‍ റൂറല്‍ എസ്പി ആര്.നിശാന്തിനിയുടെ മാര്ഗനിര്ദ്ദേശത്തിലായിരുന്നു ഐപിഎസ് പഠനം. ഐപിഎസ് വിജയിക്കുന്നതില്‍ നിശാന്തിനിയും ഭര്‍ത്താവ് രാജമാണിക്യവും തനിക്ക് ഏറെ സഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് പൂങ്കുഴലി പറയുന്നു.
വടക്കാഞ്ചേരി പീഡനക്കേസ് പൂങ്കുഴലിക്ക് അഗ്നിപരീക്ഷയാകുമെന്നാണ് സൂചന. പ്രതികളെ രക്ഷിക്കാനുറച്ച് സിപിഎം കച്ചമുറുക്കുമ്പോള്‍ തുടക്കക്കാരിയായ ഈ ഐപിഎസ്സുകാരിക്ക് കേസന്വേഷണത്തില്‍ എത്രമാത്രം വിജയിക്കാനാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ ഗോവിന്ദരാജിന്റേയും വിജയലക്ഷ്മിയുടേയും മകളാണ് പൂങ്കുഴലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: