മൂവാറ്റുപുഴ: തൃക്കാക്കരയില്‍ ട്രിനിറ്റി ആര്‍ക്കേഡ് ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭക്ക് ആറ് കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ത്വരിതാനേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.എറണാകുളം ഇന്റലിജന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി 30-നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. പാടം നികത്തി ഫ്ളാറ്റ് നിര്‍മ്മിച്ച് വില്‍പ്പനയിലൂടെ 91 കോടി രൂപ ട്രിനിറ്റി ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ട്രിനിറ്റി ആര്‍ക്കേഡ് ഫ്ളാറ്റ് നിര്‍മ്മാണ കമ്പനി തൃക്കാക്കരയില്‍ 700 അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് മുനിസിപ്പല്ചട്ടം നിലവില്‍വരുന്നതിന് ഏതാനുംദിവസം മുമ്പ് സ്ഥലം പരിശോധനയും പ്ലാനും നോക്കാതെ പഞ്ചായത്തില്‍നിന്നും എന്‍ഒസി സംഘടിപ്പിച്ചു. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുപോലുള്ള യാതൊരുവിധ നടപടി ക്രമങ്ങളും പഞ്ചായത്തോ ഫ്ളാറ്റ് നിര്‍മ്മാതക്കളോ പാലിച്ചില്ല. ഫ്ളാറ്റ് നിര്‍മ്മിക്കാനായി തീരുമാനിച്ച സ്ഥലം റവന്യൂ രേഖകള്‍പ്രകാരം പാടശേഖരമാണ്. ഈ പാടശേഖരത്തിലാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത്.
മൂന്ന്വര്‍ഷം കാലവധിയുള്ള എന്‍ഒസി 2010-ല്‍ മുനിസിപ്പാലിറ്റിയായതിനുശേഷം 2012-ലാണ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. ഈ കാലഘട്ടത്തില്‍ ഫ്ളാറ്റ് നിര്‍മ്മാണം തുടര്‍ന്നു. മൂന്ന് കോടി അമ്പത്തിനാല് ലക്ഷം രൂപ കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം ഫ്ളാറ്റ് ഉടമകള്‍ പഞ്ചായത്തിന് നല്‍കേണ്ടതാണ്. അതൊഴിവാക്കി 2006-2016 വരെയുള്ള കാലഘട്ടത്തില്‍ പഞ്ചായത്തിന് അഞ്ചരകോടി രൂപയുടെ നഷ്ടമുണ്ടായി. പ്രതികളില്‍നിന്നും വാങ്ങിയ രേഖകൊണ്ടാണ് പെര്‍മിറ്റ് പുതുക്കിയത്. മൂന്ന് കോടി അമ്പത്തിനാല് ലക്ഷം രൂപയ്ക്ക് പകരം 11 ലക്ഷം രൂപ വാങ്ങിയാണ് പെര്‍മിറ്റ് പുതുക്കി 2015-വരെയാക്കി അനുവാദം നല്‍കിയത്. 2006 മുതല്‍ 2015 വരെ മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം രൂപ അടയ്ക്കാതെ നിര്‍മ്മാണകമ്പനിയ്ക്ക് അനധികൃതമായി ധനസമ്പാദനത്തിന് ഇടനല്കി രണ്ടേക്കറോളം പാടശേഖരം അനധികൃതമായി നികത്തി 91 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്താനാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഇതില്‍ അനധികൃതമായി കുറെ ഫ്ളാറ്റുകള്‍ നിര്‍മ്മാണംപൂര്‍ത്തിയാക്കി കൈമാറ്റം ചെയ്ത് അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്തു.
2006 മുതല്‍ പഞ്ചായത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ഹസൈനാര്‍, 2006-16വരെയുള്ള ജില്ലാ കളക്ടര്‍മാര്‍ എന്നിവരും ട്രിനിറ്റി ഫാളാറ്റ് ഉടമകളായ സി.ജെ.മാത്യു(ചെയര്മാന്), റോയിജോസഫ്(എംഡി) എന്നിവരുള്‍പ്പെട്ട 29പേര് പ്രതിപട്ടികയിലുണ്ട്. തെളിവ് നശിപ്പിക്കല്‍, വിശ്വാസവഞ്ചന, അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍, ചതി, ഗൂഢാലോചന എന്നി വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: