കളമശേരി: കൊച്ചി കാന്‍സര്‍ സെന്ററില്‍ എത്തിയ രോഗിയെ സമീപത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടായിട്ട് പോലും സര്‍ജറി ആവശ്യങ്ങള്‍ക്കായി 15 കിലോമീറ്റര്‍ ദൂരത്തുള്ള ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞ് വിട്ടതായി പരാതി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുമായി ധാരണാപത്രം നിലനില്‍ക്കെ ഐ സി യു , സര്‍ജറി സംവിധാനം എന്നിവ കാന്‍സര്‍ രോഗികള്‍ക്കും വിട്ടുകൊടുക്കാത്തതാണ് പരാതിക്കിടയാക്കിയത്.
ലാബ് പരിശോധന മുറി പൂര്‍ണ്ണ സജ്ജമാകാത്തതിനാലും ജീവനക്കാര്‍ എത്തിച്ചേരാത്തതിനാലും കലൂരിലെ കേന്ദ്രത്തിലേക്കാണ് ടെസ്റ്റുകള്‍ക്ക് പറഞ്ഞു വിടുന്നത്. ഈ ടെസ്റ്റ് കഴിഞ്ഞ ശേഷം ഫലവുമായി വീണ്ടും കളമശേരിയിലെ കാന്‍സര്‍ കേന്ദ്രത്തിലെത്തണം. അതിനു ശേഷം രോഗിയെ സര്‍ജറി, കീമോത്തെറാപ്പി, റേഡിയേഷന് എന്നിവയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നു . ഫലത്തില്‍ ഒരു ഡോക്ടറുടെ പരിശോധന മാത്രമേ ഇവിടെ നടക്കുന്നുള്ളു.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ കാന്‍സര്‍ കേന്ദ്രത്തിനും ലഭ്യമാക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കൃഷ്ണയ്യര്‍ മൂവ്മെന്റ് ആവശ്യപ്പെട്ടു. ഇന്നലെ ഇതേ ആവശ്യങ്ങള്‍ കാന്‍സര്‍ കേന്ദ്രത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടും കൃഷ്ണയ്യര്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ഉന്നയിച്ചു.
കഴിഞ്ഞ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: