കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സമാധാന യോഗം നടത്തുമെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു. കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സര്‍വ്വകക്ഷി സമാധാന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി ബാലന് പറഞ്ഞു.
കണ്ണൂരില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം നടക്കരുതെന്ന് യോഗം തീരുമാനമെടുത്തു. ഇനിയുണ്ടാവുന്ന ഏതൊരു കൊലപാതകത്തിന്റെയും ഉത്തരവാദിത്തം അത് ചെയ്ത കക്ഷിക്കായിരിക്കുമെന്നും അത് ഏറ്റെടുക്കാനും ന്യായീകരിക്കാനും ആരും മുന്നോട്ടുവരികയില്ലെന്നും മന്ത്രി പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്കുന്നവര് ഏത് പാര്‍ട്ടിക്കാരായാലും അവരെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തും.
സ്ഥലം എസ്ഐ കണ്‍വീനറും വില്ലേജ് ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായി വില്ലേജ് തലത്തില്‍ ചേരുന്ന സമാധാനകമ്മിറ്റികള്‍ കൂടുതല്‍ ഫലപ്രദമാക്കും. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ കളക്ടറുടെ നേതൃത്വത്തില്‍ അപ്പപ്പോള്‍ ജില്ലാതല നേതാക്കളുടെ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രശ്നങ്ങളുണ്ടാവുന്നിടത്ത് ശാന്തിയാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായതായി മന്ത്രി പറഞ്ഞു. പോലിസ് നിഷ്പക്ഷമായും സുതാര്യമായും ഭയരഹിതമായും പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ പരാതികളുള്ളവര്‍ക്ക് ജില്ലാ കലക്ടറെയും സര്‍ക്കാരിനെയും സമീപിക്കാമെന്നും ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപി, എംഎല്‍എമാര്‍, കലക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: