തിരുവനന്തപുരം: കേരള കേഡറിലെ 47 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ. 32 ഐഎഎസുകാര്‍ക്കെതിരെയും 15 ഐപിഎസുകാര്ക്കെതിരെയുമാണ് അന്വേഷണം. രണ്ടുകേസുകളില്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ടി.ഒ. സൂരജ് ഐഎഎസ്, ടോമിന് ജെ. തച്ചങ്കരി ഐപിഎസ് എന്നിവര്‍ക്കെതിരെയാണ്. അഞ്ചെണ്ണം. മാറാട് ഭീകരാക്രമണക്കേസില്‍ ഉള്‍പ്പെടെ ആരോപണവിധേയനായ സൂരജിനെതിരെ അനധികൃത സ്വത്തുസമ്പാദനം, സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കല്‍ തുടങ്ങിയ കേസുകളാണുള്ളത്. സിഡ്കോയിലെ അനധികൃത നിയമനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ടെണ്ടര്‍ ക്രമക്കേട്, വാണിജ്യാടിസ്ഥാനത്തില്‍ ഭൂമി കൈമാറല്‍ തുടങ്ങിയവയാണ് ടി.ഒ. സൂരജിനെതിരായ മറ്റു കേസുകള്‍.
കണ്‍സ്യൂമര്‍ ഫെഡ് അഴിമതി, അനുമതി കൂടാതെ വിദേശയാത്ര തുടങ്ങിയ കേസുകളാണ് ടോമിന് തച്ചങ്കരിക്കെതിരെ.വേഗപ്പൂട്ട് നിര്‍മാതാക്കളില്‍ നിന്ന് പണം കൈപ്പറ്റല്‍, പാലാ മങ്കൊമ്പിലെ ക്രഷര്‍ യൂണിറ്റ് വില്‍പ്പന, വാഹനതാത്കാലിക രജിസ്ട്രേഷന് നടപടികളില്‍ ഡീലര്‍മാര്‍ക്ക് വഴിവിട്ട സഹായം, പാലക്കാട് ആര്‍ടിഒയില്‍ നിന്ന് പണം ആവശ്യപ്പെടല്‍ തുടങ്ങിയവയാണ് തച്ചങ്കരിക്കെതിരായ മറ്റു കേസുകള്‍.
അനില്‍ എക്സ്, ബിശ്വനാഥ് സിന്‍ഹ, അസ്ഗര്‍ അലി പാഷ, റാണി ജോര്‍ജ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ലത തുടങ്ങിയവരാണ് അന്വേഷണം നേരിടുന്ന മറ്റുള്ളവര്‍. പീരുമേട് ഭൂമി പതിച്ചു നല്കിയ ബിശ്വാസ് മേത്തയും വെറ്റിറിനറി സര്‍വകലാശാല ക്രമക്കേടില്‍ ഡോ ബി. അശോകും വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.
കെഎംഎംഎല്ലില്‍ ക്രമക്കേടു നടത്തിയതിന് ടോം ജോസും ചിറ്റാരിപ്പുഴയിലെ പാലം നിര്‍മാണം, മെട്രോ റെയിലിന് ഭൂമി ഏറ്റെടുക്കല്‍ എന്നിവയിലെ അപാകതയ്ക്ക് ഷേയ്ക്ക് പരീതും തണ്ണീര്‍ത്തടം നികത്തലിന് അനുമതി നല്‍കിയതിന് പി.ബി. സലീമും ഭൂമി പതിച്ചുനല്കിയതിന് ആനന്ദസിംഗ്, എന്‍.എ. കൃഷ്ണന്‍കുട്ടി, മുരളീധരന്, ഷീല തോമസ് എന്നിവരും അന്വേഷണം നേരിടുന്നു.
അധികാര ദുര്‍വിനിയോഗത്തിന് ഐജി ശ്രീജിത്തും കോഴഞ്ചേരി മെറ്റല്‍ ക്രഷറുമായി ബന്ധപ്പെട്ട് രാഹുല്‍ ആര്. നായരും ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലയുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ ജേക്കബ് ജോബും അനധികൃത സ്വത്തുസമ്പാദനത്തിന് ഐജി മനോജ് എബ്രഹാമും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലിന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡിജിപി ശങ്കര്‍ റെഡ്ഡിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഫണ്ട് വിനിയോഗത്തില്‍ അപാകയുണ്ടായതിന് ഡിഐജി പി. വിജയനുമാണ് അന്വേഷണം നേരിടുന്ന ഐപിഎസുകാരില്‍ ചിലര്‍.
ശങ്കര്‍റെഡ്ഡിക്കെതിരായ കേസില്‍ 8ന് വിധി
തിരുവനന്തപുരം: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി പരാതികള്‍ മുക്കിയെന്ന ഹര്‍ജിയില്‍ ഈ മാസം എട്ടിന് വിധി പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ എ. ബദറുദ്ദീനാണ് വിധി പറയുന്നത്. സോളാര്‍ അഴിമതി സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാതെ റെഡ്ഡി മുക്കിയെന്ന രണ്ടു ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
പത്തോളം പരാതികള്‍ ത്വരിതാന്വേഷണത്തിന് കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കാതെ ബോധപൂര്‍വം ശങ്കര്‍ റെഡ്ഡി ഒഴിവാക്കിയെന്നാണ് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് എന്നിവരെ രക്ഷിക്കാന്‍ റെഡ്ഡി പരസ്യനിലപാടെടുത്തു. 2016 ജനുവരിയില്‍ പരാതി നല്കി എട്ടുമാസമായിട്ടും നടപടി സ്വീകരിച്ചില്ല. പുതിയ ഡയറക്ടര്‍ ചുമതലയേറ്റശേഷമാണ് നടപടി ഉണ്ടായതെന്നും ഹര്ജിക്കാരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: