തിരുവനന്തപുരം: ചവറ കെഎംഎംഎല്‍ മഗ്നീഷ്യം അഴിമതിക്കേസില്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും. ടോം ജോസ് ചീഫ്സെക്രട്ടറിക്ക് നല്കിയ കത്തിലെ വിശദീകരണം കൂടി കണക്കിലെടുത്താണ് നടപടി. തത്കാലം കര്‍ശന നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ടോം ജോസിനെ കൂടാതെ അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യണമെന്നാണ് ജേക്കബ് തോമസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നടപടി തേടിയുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറി.
ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ ചിലര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. 2012-14 കാലയളവില്‍ ടോം ജോസ് കെഎംഎംഎല്‍ എംഡിയായിരിക്കെ മഗ്നീഷ്യം ഇടപാട് നടത്തി സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാദേശിക വിപണിയില്‍ നിന്ന് മഗ്നീഷ്യം ടണ്ണിന് 1.87 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്നു. ഇതൊഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിച്ച് വിദേശത്തു നിന്ന് ടണ്ണിന് 2.62 കോടിരൂപ വച്ച് 162 ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
നടപടി എളുപ്പമാവില്ല
രാമചന്ദ്രന്
കൊച്ചി: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടിക്ക് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തെങ്കിലും, നടപടി അത്ര എളുപ്പമോ സുഖകരമോ ആവില്ല. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റായ ടോമിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞാല്‍, ഓഫീസര്‍മാര്‍ പണിമുടക്കിയെന്നുവരാം. ഭരണം സ്തംഭിക്കും. ഐപിഎസ് ഓഫീസര്‍മാര്‍ പണിമുടക്കിയാല്‍, ഒരു ചുക്കും സംഭവിക്കാനില്ല.
ചീഫ് സെക്രട്ടറിക്കാണ്, ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്; ചീഫ് സെക്രട്ടറി അത്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് അയയ്ക്കും. നളിനിയാകട്ടെ, ടോം അഴിമതി നടത്തിയിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതാണ്. അവരുടെ കൂടി പ്രസിഡന്റുമാണ്, ടോം.
നളിനിയുടെ കൂടി റിപ്പോര്‍ട്ട് വാങ്ങി, പരസ്പരവിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് അയച്ചാല്‍, നടപടി മാറ്റിവയ്ക്കുക എന്ന് മുഖ്യമന്ത്രിക്ക് എഴുതാം. സംഗതി അവിടെ നില്ക്കും. അങ്ങനെ നില്‍ക്കാതിരിക്കാനാണ്, മഗ്നീഷ്യം അഴിമതി കൂടി, ജേക്കബ് തോമസ് പരാമര്‍ശിക്കുന്നത്. കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: