പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ‘രണസമിതിയില് പോര് മുറുകുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി പ്രസിഡന്റും വൈസ് പ്രസിഡന്റും രംഗത്ത് വന്നതോടെ ഭരണസമിതിയിലെ പോര് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്താണ് പിറവന്തൂര്‍. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് ഒരുവര്‍ഷം തികയും മുന്‍പാണ് പോര് പുറത്തായത്.
സിപിഐ പ്രതിനിധിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.ശശികലയെ സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള നീക്കമാണ് സിപിഐയിലെ ഒരംഗത്തിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്(ബി) അംഗമായ വൈസ് പ്രസിഡന്റും സിപിഎം അംഗങ്ങളും ചേര്‍ന്ന് നടത്തുന്നതെന്നാണ് ആരോപണം.
ഭരണസമിതിയിലെ തമ്മിലടി കാരണം വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.’ഭരണസമിതി യോഗങ്ങളുടെയും ഗ്രാമസഭകളുടെയും അജണ്ടകള്‍ പോലും പ്രസിഡന്റ് അറിയാതെ വൈസ്പ്രസിഡന്റ് സെക്രട്ടറിയുടെ സഹായത്തോടെ തയ്യാറാക്കിയതാണ് പോര് പുറത്താകാന്‍ കാരണം.
ആദ്യത്തെ രണ്ടര വര്‍ഷം സിപിഐക്കാണ് പ്രസിഡന്റ് സ്ഥാനം. ഇക്കാലയളവില്‍ പഞ്ചായത്തില്‍ ഒരു വികസനപ്രവര്‍ത്തനവും നടക്കരുതെന്ന ചിലരുടെ ഗൂഡശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിച്ച എട്ട് അജണ്ടകളില്‍ മൂന്നെണ്ണം മാത്രമാണ് താന്‍ അറിഞ്ഞിരുന്നതെന്നും ബാക്കിയുള്ളവ വൈസ് പ്രസിഡന്റും സെക്രട്ടറിയും കൂടി എഴുതിച്ചേര്‍ത്തതാണെന്നും പ്രസിഡന്റ് ആരോപിച്ചു.
ഇതിന്റെ പേരില്‍ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. സെക്രട്ടറിക്കെതിരെ വൈസ് പ്രസിഡന്റും സിപിഎം അംഗങ്ങളും രംഗത്തുവന്നപ്പോള്‍ പ്രസിഡന്റിന് പ്രതിരോധമേര്പ്പെടുത്തിയത് യുഡിഎഫ് അംഗങ്ങളാണ്. ഒടുവില്‍ ഭരണസമിതി യോഗം അലസിപ്പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: