ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ദൽഹി സർക്കാർ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുതിയ നടപടി ക്രമങ്ങൾ അവതരിപ്പിച്ചത്.
നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടുത്ത അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആശുപത്രിയടക്കമുള്ള അത്യാവശ്യ ഉപയോഗങ്ങള്‍ക്കല്ലാതെ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടയും. പത്തുദിവസത്തേക്കാണ് ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിയന്ത്രണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് സ്കൂളുകള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.
നിരത്തുകള്‍ കൃത്യമായി വൃത്തിയാക്കുന്നതിനും പൊടിപടലങ്ങള്‍ താല്‍ക്കാലികമായി ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യാനും തീരുമാനിച്ചെന്ന് കേജരിവാള്‍ പറഞ്ഞു. ഇതിനു പുറമേ ഡല്‍ഹിയിലെ വാഹന നിയന്ത്രണ പദ്ധതിയായ ഒറ്റയക്ക-ഇരട്ടയക്ക സംവിധാനം വീണ്ടും നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്നും കെജ്രിവാൾ അറിയിച്ചു.
നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിട്ടുള്ള ദിവസങ്ങളില്‍ ചപ്പുചവറുകള്‍ കത്തിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബദര്‍പൂര്‍ പ്ലാന്റ് അടുത്ത പത്തു ദിവസത്തേക്ക് അടച്ചിടും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: