ആലപ്പുഴ: ചേര്‍ത്തല മുതല്‍ കൃഷ്ണപുരം വരെയുള്ള ദേശീയപാത നവീകരണത്തിനു 67 കോടി രൂപ അനുവദിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. ആലപ്പുഴയിലെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പേ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിത്തീര്ന്നിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രത്യേക താല്‍പ്പര്യമെടുത്താണ് തുക അനുവദിച്ചത്.സാധാരണ ഗതിയില്‍ നിര്‍മാണം പൂര്‍ത്തിയായി മൂന്നു വര്‍ഷം പിന്നിടാതെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാറില്ല.
ചേര്‍ത്തല മുതല്‍ പാതിരപ്പള്ളി വരെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു 17 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ച മുന്‍പു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പാതിരപ്പള്ളി – പുറക്കാട് ഭാഗത്തെ നവീകരണ പ്രവര്‍ത്തനത്തിനു 32 കോടി രൂപയും ഹരിപ്പാട് കൃഷ്ണപുരം മേഖലയിലെ നവീകരണത്തിനു 17.56 കോടി രൂപയും അനുവദിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതായി ചീഫ് എന്‍ജിനീയര്‍ എം.പി.ശര്‍മ അറിയിച്ചു.
ഈ മേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കി സാങ്കേതിക വിഭാഗത്തിന് അയച്ചു കൊടുക്കാനും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: