എക്കാലവും സിപിഎമ്മിനോട് അമിത വിധേയത്തമുള്ള ഉദ്യോഗസ്ഥനാണ് ഐജി ശ്രീജിത്ത്. എന്നാല്‍ കാര്യസാധ്യത്തിനുവേണ്ടി ഭരണത്തിനനുസരിച്ച് നില്‍ക്കുകയും ചെയ്യും. ഇടതുപക്ഷ ഭരണകാലത്ത് പൊലീസിലെ മികവുറ്റ പദവികള്‍ ഇദ്ദേഹത്തിന് ലഭിക്കും. വിഎസ് വെറുക്കപ്പെട്ടവന്‍ എന്ന് പ്രഖ്യാപിച്ച വ്യക്തിയുമായും, മുഖ്യമന്ത്രി പിണറായിയുമായും ഇന്നും നല്ലബന്ധമാണ് ശ്രീജിത്തിനുള്ളത്.
കോട്ടയം എസ്പിയായിരിക്കെ എംജി സര്‍വ്വകലാശാലയുടെ മെഡിക്കല്‍ വിഭാഗമായ എസ്എംഇ റാഗിങ് കേസിന്റെ അന്വേഷണത്തിലൂടെയാണ് എസ്പി ശ്രീജിത്ത് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ശ്രീജിത്ത് കോട്ടയത്ത് ജില്ലാ പൊലീസ് സൂപ്രണ്ടായി നിയമിതനായെതങ്കിലും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എസ്പിയായി തുടര്‍ന്നു. ഇടതുപക്ഷക്കാരോട് എല്ലാക്കാലക്കും കൂടുതല്‍ അടുപ്പം കാണിച്ചിരുന്ന ശ്രീജിത്ത് റാഗിങ് കേസിന്റെ അന്വേഷണ വിവരങ്ങള്‍ കോട്ടയത്തെ പ്രമുഖ സിപിഎം നേതാവിന് കൃത്യമായി ചോര്‍ത്തിക്കൊടുത്തിരുന്നു. റാഗിങ് കേസിലെ പ്രതികള്‍ കെഎസ്യുക്കാരായിരുന്നതിനാല്‍ ഈ കേസിലൂടെ സിപിഎമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായിരുന്നു ശ്രീജിത്ത് ഇടപെട്ടത്.
പാമ്പാടിയില്‍ മാര്‍വാടികളെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണവും ശ്രീജിത്തിനായിരുന്നു. ഈ കേസില്‍ ചെമ്പന്‍ തമ്പി എന്ന പോലീസുകാരനായിരുന്നു ശ്രീജിത്തിന്റെ സഹായി. കേസില്‍ വീണ്ടെടുത്ത സ്വര്‍ണ്ണത്തില്‍ വന്‍തിരിമറിയാണ് നടന്നത്. ഇത് സംബന്ധിച്ച് ശ്രീജിത്തിനെതിരെ അന്വേഷണം നടന്നെങ്കിലും ഭരണ സ്വാധീനമുപയോഗിച്ച് കേസൊതുക്കപ്പെട്ടു. സ്വര്‍ണ്ണ തിരിമറി സംബന്ധിച്ച് ശ്രീജിത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
കോട്ടയത്ത് എസ്പിയായിരിക്കെ ചങ്ങനാശേരിയിലെ ഒരു യുവതിയുടെ വീട്ടില്‍ അനധികൃതമായി വനിത പോലീസുകാരെ ഡ്യൂട്ടിക്കിട്ടതും വിവാദമായ സംഭവമാണ്. ഇതേക്കുറിച്ച് പൊലീസുകാര്‍ക്കിടയില്‍ തന്നെ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും ശ്രീജിത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കി.
നാല് വര്‍ഷം മുന്‍പ് ക്രിമിനല്‍ പോലീസുകാരുടെ പട്ടിക സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ പുറത്തിറക്കിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. പിന്നീട് കോണ്‍ഗ്രസുകാരെ സ്വാധീനിച്ച് പട്ടികയില്‍നിന്ന് രക്ഷപെട്ടു. ഇതിന് സിപിഎമ്മും സഹായിച്ചു.
കോട്ടയത്തെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിവിഐപികളുമായി എത്തുന്ന ഹെലികോപ്ക്ടറുകള്‍ ഇറങ്ങുന്ന കളക്ട്രേറ്റിന് പിന്നിലെ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ബഹുനില കെട്ടിടം നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്തത് ശ്രീജിത്തായിരുന്നെന്ന് ആക്ഷേപമുണ്ട്. കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ഹെലികോപ്ടറുകള്‍ക്ക് ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് തടസമുണ്ടാകുമെന്ന നിര്‍ദ്ദേശം പോലീസ് ക്യാമ്പിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെകൊണ്ട് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് മറികടന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വരാതെ പിന്നീട് ശ്രീജിത്ത് സംരക്ഷിക്കുകയും ചെയ്തു. കോട്ടയത്ത് ജോലിയിലിരിക്കെ സിനിമയ്ക്ക് കഥ രചിച്ചത് വിവാദമായിരുന്നു. ചിത്രം ‘ഫൈവ് ഫിംഗേഴ്സ്’. കിളിരൂര്‍ കേസില്‍ ആരോപണവിധേയനായ പാരലല്‍ കോളജ് ഉടമ സജി നന്ത്യാട്ടായിരുന്നു, നിര്‍മാതാവ്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വിവാദ വ്യവസായിയുമായ കെ.എ.റൗഫുമായി ചേര്‍ന്ന് മലപ്പുറം ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അഴിമതികേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ഫെബ്രുവരി 6 മുതല്‍ ജൂണ്‍ 26 വരെ ശ്രീജിത്ത് സസ്പെന്‍ഷനിലായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനിടയില്‍ തന്നെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ക്ലീന്‍ ചിറ്റ് നല്കി റിപ്പോര്‍ട്ട് കൊടുത്തതോടെ 2013ല്‍ ജോലിയില്‍ മടങ്ങിയെത്തി. കര്‍ശന മുന്നറിയിപ്പ് നല്‍കിയാണ് സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഡിഐജി ആയിരുന്നു. ഇവിടെ നിന്നു ക്രൈംബ്രാഞ്ച് ഐജിയായി ഉയര്‍ത്തപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ്.
ചെമ്പന്‍ തമ്പി: കോട്ടയം ജില്ലക്കാരനായ ചെമ്പന്‍ തമ്പി എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന പോലീസുകാരന് ഇപ്പോഴും നിഴല്‍പോലെ ശ്രീജിത്തിനൊപ്പമുണ്ട്. ഇയാള്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചിരുന്നു. ശ്രീജിത്ത് നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്കെല്ലാം സഹായിയാണ് ചെമ്പന്‍ തമ്പി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹം ദീര്‍ഘനാള്‍ അവധിയിലായിരുന്നു. പിന്നീട് സര്‍വ്വീസില്‍ തിരിച്ചെത്തി ജോലിയില്‍നിന്ന് പിരിയുകയായിരുന്നു.
ശ്രീജിത്ത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരിക്കെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എ.എസ്.എന്‍. നമ്പീശന്റെ മകള്‍ എ.എന്‍.സതീദേവി ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ അവരുടെ മകളെ ശ്രീജിത്ത് തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആരോപണം. ശ്രീജിത്ത് സാമ്പത്തികമായി വഞ്ചിച്ചുവെന്നും സതീദേവി ആരോപണം ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെ നേരില്‍കണ്ട് രേഖാമൂലം എഴുതി നല്കി. എന്നാല്‍ പാര്‍ട്ടി ഇടപെട്ട് അന്വേഷണം മരവിപ്പിച്ചു. സതീദേവി ഇക്കാര്യങ്ങള്‍ പറഞ്ഞ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനവും നടത്തിയിരുന്നു. തൃശൂര്‍ സ്വദേശിയായ രമേഷ്നമ്പ്യാര്‍ എന്നയാളും ശ്രീജിത്ത് സാമ്പത്തികമായി വഞ്ചിച്ചുവെന്ന് പരാതിപ്പെട്ടിരുന്നു. രമേഷും വി.എസ്.അച്യുതാനന്ദന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ക്രൈം ബ്രാഞ്ച് ഡിഐജി ആയിരിക്കെ, ഉറ്റസുഹൃത്ത് ഷാജിയെ പണം തിരികെ കൊടുക്കാതെ കബളിപ്പിച്ചതാണ് ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആദ്യ പരാതി. ഇയാളുടെ സഹോദരിയുമായുള്ള അവിഹിത ബന്ധവും വാര്‍ത്തയായിരുന്നു. ഷാജിയെ പിന്നീട് പല കേസുകളിലും ശ്രീജിത്ത് പ്രതിയാക്കി.
കോട്ടയം എസ്പി ആകുന്നതുവരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥന് എന്ന പേരുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് തലശ്ശേരി എഎസ്പിയായാണ് സര്‍വീസില്‍ തുടക്കം. കണ്ണൂരില്‍ എസ്പി ആയിരുന്നു. രാഷ്ട്രീയ വഴക്കുകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന നിലയില്‍ പോലീസിന്റെ നിഷ്പക്ഷത നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. സിപിഎം കേന്ദ്രങ്ങളിലും മറ്റും റെയ്ഡ് നടത്തി. സംഘര്‍ഷത്തിനിടെ ബോംബ് സ്ഫോടനത്തില്‍ കാലിനുപരിക്കേറ്റു.
ക്രൈം ബ്രാഞ്ച് ഡിഐജി ആയിരിക്കെ സിപിഎം നേതാവ് പി.രാജീവുമായി നല്ല ബന്ധമുണ്ടാക്കി. കോടിയേരിക്കും പ്രിയനാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരെ അളിയന് റൗഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിച്ച മലപ്പുറം ഡിവൈഎസ്പി അഭിലാഷാണ് ശ്രീജിത്തിന്റെ രഹസ്യബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്നത്. റൗഫിന്റെ ഫോണ്‍ ചോര്‍ത്തിയ അന്വേഷണ സംഘം റൗഫ്-ശ്രീജിത് ബന്ധം കണ്ടെത്തി. പെണ്‍വാണിഭ സംഘവുമായുള്ള ഇടപാടുകളും റൗഫുമായുള്ള ഇടപാടുകളും അടിസ്ഥാനമാക്കി ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു.
സൈബര്‍ സെല്ലിന്റെ ചുമതലയിലെത്തിയപ്പോള്‍ ഓപ്പറേഷന് ബിഗ് ഡാഡിന്റെ നോഡല്‍ ഓഫീസറായി. പശുപാലനെയും സംഘത്തെയും അറസ്റ്റ് ചെയ്തു. പല സംഭവങ്ങളിലും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ടെന്നെല്ലാം പ്രചരിപ്പിച്ചിരുന്നു. പല കേസിലും ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. ശ്രീജിത്തിനുശേഷം കേസ് അന്വേഷിക്കുന്നവര്‍ പറയുന്നത് പലതും കെട്ടിച്ചമച്ചതാണെന്നാണ്.
റിപ്പോര്‍ട്ടിംഗ്: കെ.ഡി. ഹരികുമാര്‍ (കോട്ടയം), ടി.എസ്. നീലാംബരന്‍ (തൃശൂര്‍), സി. രാജ (തിരുവനന്തപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: