അമേരിക്കയുടെ 45-ാം പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ലോകമെങ്ങുമുള്ളവര്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് ഈ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. ഒബാമയെ പ്രസിഡന്റായി തെരഞ്ഞെടുത്ത 2008 ല്‍ കാണാനിടവന്ന വീറും വാശിയും ഇരട്ടിയില്‍ അധികമായിരിക്കുന്നു ഇത്തവണ. ഒരു കറുത്തവര്ഗക്കാരന് അമേരിക്കന്‍ പ്രസിഡന്റാകുന്നത് കാണാനുള്ള ഭാഗ്യം ചില്ലറയല്ലല്ലോ. അതാണ് ഒബാമയുടെ തെരഞ്ഞെടുപ്പിന് ലോകപ്രാധാന്യം ലഭിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിന്റണും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും കോടീശ്വരനുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് ഇത്തവണത്തെ മത്സരം. ഒരു വനിത ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ്പദത്തിലെത്തുമോ? പ്രഥമ വനിതയായി എട്ട് വര്‍ഷം വൈറ്റ്ഹൗസില്‍ താമസിക്കാനുള്ള ഭാഗ്യവും ഹിലരി ക്ലിന്റണ് ലഭിച്ചിരുന്നു. 8 വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ പത്നിയാണ് ഹിലരി. പ്രസിഡന്റ് പദം അലങ്കരിച്ചിരുന്ന 8 വര്‍ഷവും ഒരു ‘മദനകാമ രാജകുമാരന്റെ’ പ്രതിഛായയായിരുന്നു ക്ലിന്റന്. അരഡസന്‍ വനിതകളെങ്കിലും ഈ ‘സുന്ദരനായ ഭയങ്കരനെ’തിരെ ലൈംഗികപീഡന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് പദത്തിലിരിക്കെയാണ് ക്ലിന്റണ് ക്രൂരകൃത്യങ്ങള്‍ നടത്തിയത്. ജുവനിറ്റ ബ്രോഡ്റിക്, കാതലീന്‍ വില്ലി, പൗള ജോണ്‍സ്, മോണിക ല്യൂന്സ്കി എന്നിവരാണ് ക്ലിന്റന്റെ ‘അതിസാഹസികത’ നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് മാലോകരെ അറിയിച്ചത്. ഒരൊറ്റ പോര്‍ച്ചില്‍ മാത്രമായി തളച്ചിടാനാകാത്ത വാഹനരാജാവാണ് തന്റെ ബില്‍ എന്ന് ഹിലരിയും സമ്മതിച്ചിട്ടുണ്ട്. പ്രഥമപുരുഷന്‍ എന്ന നിലയില്‍ ഹിലരിയുടെകൂടെ വൈറ്റ്ഹൗസിലെത്തുന്ന ബില്‍ ഇനി എന്തെല്ലാം പര്യവേഷണങ്ങളും സാഹസിക യത്നങ്ങളുമാണ് നടത്തുക എന്ന ആശങ്കയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ട്.
ഭാരതത്തിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഹിലരി ജയിക്കുമെന്ന് പ്രവചിച്ചുകഴിഞ്ഞു. അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ച് അജ്ഞരായവര്കൂടി ഹിലരിയെയാണ് തുണയ്ക്കുന്നത്. ട്രംപിനെ ഒരു ബൂര്‍ഷ്വ, കുത്തക മുതലാളി, സ്ത്രീലമ്പടന്‍ എന്നൊക്കെയും നമ്മുടെ ദേശീയ-പ്രാദേശിക രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു!
ഹിലരി-ട്രംപ് ടെലിവിഷന്‍ സംവാദത്തിന്റെ മൂന്നാമത്തെ ഭാഗം അളവുകോലാണെങ്കില് ഇത്തവണ വൈറ്റ്ഹൗസിലെത്തുക ട്രംപ് മുതലാളിയായിരിക്കും. ആനുകാലിക ചരിത്രം പരിശോധിച്ചാല്‍ ശക്തനും സത്യസന്ധനുമായ നേതാവിനെയാണ് അമേരിക്കന്‍ ജനത എന്നും പിന്തുണച്ചിട്ടുള്ളത് എന്ന് വ്യക്തമാകും. ഒബാമയ്ക്ക് നേരിടേണ്ടിവന്നത് ജോണ്‍ മക്കെയിന്, മിറ്റ് റോംനര് എന്നീ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെയായിരുന്നു. (2008 ലും 2012 ലും). രണ്ടുപേരും താരതമ്യേന ദുര്‍ബ്ബലരും അമേരിക്കന്‍ ജനതയില്‍ ആവേശം സൃഷ്ടിക്കാന്‍ കഴിയാത്തവരും ആയിരുന്നു. ഒബാമ പ്രസിഡന്റ്പദത്തിലെത്തുന്നതിന് മുമ്പുള്ള എട്ടുവര്‍ഷവും പ്രസിഡന്റായിരുന്നത് ജോര്‍ജ് ബുഷ് എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായിരുന്നു. ‘വേള്‍ഡ് ട്രേഡ് സെന്റര്‍’ തകര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബുഷ് രാജ്യഭരണം ആരംഭിച്ചത്. നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഒരുതവണകൂടി പ്രസിഡന്റാകാന്‍ കഴിയും അമേരിക്കന്‍ രാഷ്ട്രപതിക്ക്. ബുഷിന്റെ മുന്‍ഗാമി ക്ലിന്റണ് രണ്ടുവട്ടം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അല്‍ ഗോര്‍ ആയിരുന്നു. ബില്‍ ക്ലിന്റന്റെ ഉപരാഷ്ട്രപതിയായിരുന്ന ഗോര്‍ മാധ്യമ സൃഷ്ടിയായിരുന്നു.
തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ബുഷ് കടന്നുകൂടി. 2001 ലാണ് ‘വേള്‍ഡ് ട്രേഡ് സെന്റര്‍’ ആക്രമണം നടന്നതും അല്‍ ഖ്വയ്ദ എന്ന ഭീകരസംഘടനയെക്കുറിച്ച് ലോകം അറിയുന്നതും. ഇസ്ലാമിക് ഭീകരതയെ അടിച്ചമര്‍ത്തുന്നതില്‍ ബുഷ് കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന് ജനകീയത നല്കി. 2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോണ്‍ കെറി എന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ബുഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവ മൗലികവാദിയും സുവിശേഷകനുമാണ് കെറി. ഒബാമയുടെ കീഴില്‍ നാലുവര്‍ഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി. ക്ലിന്റണ് രാഷ്ട്രപതിയാകുന്നത് 1992 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഹെര്‍ബര്‍ട്ട് ബുഷിനെ (പില്ക്കാലത്ത് പ്രസിഡന്റായ ജോര്‍ജ് വാക്കര്‍ ബുഷ്) തോല്‍പ്പിച്ചാണ്. അച്ഛന് ബുഷിന്റെ ഭരണവും ശരാശരിയായിരുന്നു. (1988 ല്‍ ഒന്നാമന് ബുഷിന് എതിരാളിയായി ഡെമോക്രാറ്റുകള്‍ കണ്ടെത്തിയത് മൈക്കേല്‍ ഡുക്കാക്കിസ് എന്ന ശരാശരിയിലും താണ നിലവാരമുള്ള സ്ഥാനാര്‍ത്ഥിയെ! ബുഷ് ജയിച്ചതില്‍ അദ്ഭുതപ്പെടാനുണ്ടോ?) 1980 മുതല്‍ 1988 വരെ അമേരിക്കന്‍ രാഷ്ട്രപതിയായിരുന്നത് റൊണാള്‍ഡ് റീഗനായിരുന്നു. റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാരന്.
ആഗോളതലത്തില്‍ അമേരിക്കയുടെ ഔന്നത്യം ചോദ്യംചെയ്യപ്പെട്ടിരുന്ന കാലത്താണ് പഴയ കൗബോയ് ചിത്രങ്ങളിലെ നായകവേഷമണിഞ്ഞ പരിചയം മാത്രം കൈമുതലാക്കി റീഗന് രംഗത്തെത്തുന്നത്.
1976 ല്‍ പ്രസിഡന്റുപദത്തിലെത്തിയ ജിമ്മി കാര്‍ട്ടര്‍ ലോകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നുവെങ്കിലും, ടെഹ്റാനിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയവും ജീവനക്കാരെയും ഇറാനിയന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ പിടിച്ചെടുത്ത് തടവുകാരാക്കിയത് അമേരിക്കയ്ക്ക് തിരിച്ചടിയായി. കുടുംബാംഗങ്ങളില്‍ ചിലര്‍ സൈനിക കച്ചവടത്തില്‍ കമ്മീഷന് അടിച്ചെടുത്തതും, അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ദുര്‍ബ്ബലമായതും കാര്‍ട്ടറുടെ ഭരണകാലത്തിന്റെ ബാക്കിപത്രമായി അവശേഷിച്ചു. കുതിരപ്പുറത്ത് പാഞ്ഞുവന്ന് എതിരാളികളെ അതിലാഘവത്തോടെ വെടിവെച്ചു വീഴ്ത്തുന്ന റീഗന് പഴയ പ്രതാപം വീണ്ടെടുക്കാന്‍ തങ്ങളെ സഹായിക്കുമെന്ന് അമേരിക്കന്‍ ജനത കരുതിയതോടെ വീണ്ടുമൊരുവട്ടം പ്രസിഡന്റാവാനുള്ള കാര്‍ട്ടറുടെ മോഹങ്ങളും തകര്‍ന്നു. അദ്ദേഹം കുലത്തൊഴിലായ നിലക്കടല കൃഷിയിലേക്കു തിരിച്ചുപോയി. റീഗന് അമേരിക്കക്കാരെ നിരാശപ്പെടുത്തിയില്ല. തന്റേതായ സാമ്പത്തികക്രമം അദ്ദേഹം നടപ്പിലാക്കി- റീഗനോമിക്സ്.
എന്തുകൊണ്ടും രണ്ടുതവണ പ്രസിഡന്റാകാന്‍ യോഗ്യനായിരുന്നു റീഗന്. തന്നെയുമല്ല, ശക്തനായ പ്രതിയോഗിയെ കണ്ടുപിടിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിഞ്ഞതുമില്ല. അവരുടെ സ്ഥാനാര്‍ത്ഥിയായിരുന്ന വാള്‍ട്ടര്‍ മൊണ്ടേല്, കളി തുടങ്ങുന്നതിനു മുമ്പേ, പരാജയവും സമ്മതിച്ചു. അമേരിക്കക്കാരെ നിരാശരാക്കിയില്ല റീഗന്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രതിഫലനമായിരുന്നു ഒന്നാമന് ബുഷിന് 1988 വിജയം നേടിക്കൊടുത്തതില്‍ ഒരു ഘടകം.
ഈ സംഭവങ്ങളില്‍നിന്ന് ഒന്നുവ്യക്തമാകും. അമേരിക്കക്കാര്‍, രാജ്യത്തിനാണ് എന്നും മുന്‍ഗണന നല്കിയിരുന്നതും നല്‍കുന്നതും. കമ്യൂണിസം തകര്‍ന്നപ്പോള്‍ ലോകം നേരിടുന്നത് ഇസ്ലാമിക് ഭീകരതയാണ്. ഇസ്ലാമിക് ഭീകരതയെക്കുറിച്ച് വാചാലനാണ് ട്രംപ്. പക്ഷെ തന്റെ പ്രസംഗങ്ങൡലൊന്നും ഹിലരി ഇസ്ലാമിക് ഭീകരതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല.
അമേരിക്കന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന പ്രക്രിയ 2013 ല്‍ തുടങ്ങിയപ്പോള്‍ തന്നെ, ചെന്നൈയിലെ സരസ്വതി ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ കല്യാണരാമന് പ്രവചിച്ചു: ”ഇസ്ലാമിക് ഭീകരതക്കെതിരെ ആരാണോ ശബ്ദം ഉയര്‍ത്തുക, അവരായിരിക്കും അടുത്ത അമേരിക്കന്‍ പ്രസിഡന്റ്.” തുടര്‍ന്നാണ് കൊടുങ്കാറ്റുപോലെ ട്രംപ് വീശിയടിച്ചത്. ആര് അമേരിക്കന്‍ പ്രസിഡന്റായാലും ഭാരതത്തിന് വലിയ കാര്യമൊന്നുമില്ല. കാരണമുണ്ട്. ”അമേരിക്കക്ക് സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല. അമേരിക്കയ്ക്കുള്ളത് സ്ഥിരം താല്പര്യങ്ങളാണ്. അതും അമേരിക്കയുടെ വാണിജ്യ താല്പര്യങ്ങള് മാത്രം….” ഹിലരിയോ ട്രംപോ അമേരിക്കന്‍ പ്രസിഡന്റായാല്‍ ഭാരതത്തിന്റെ ദുരിതങ്ങളൊന്നും അവസാനിക്കില്ല. പാക്കിസ്ഥാന് എന്നും കശ്മീര്‍ പ്രശ്നം പറഞ്ഞ് ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടേ ഇരിക്കും. അമേരിക്ക എന്നും പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടേ ഇരിക്കും. പരസ്യമായി അവര്‍ പലതും പറയും. പക്ഷേ, പ്രവര്‍ത്തിക്കുന്നത് നേരെ വിപരീതവും.
ഇത്തവണ, ട്രംപിന് അനുകൂലമായ ഏക ഘടകം, വര്‍ധിച്ചുവരുന്ന ഇസ്ലാമിക് ഭീകരതയാണ്. അറബ് നാടുകളില്‍നിന്നെത്തുന്ന ലക്ഷോപലക്ഷം അഭയാര്‍ത്ഥികള്‍ അമേരിക്കന്‍ പൗരന്മാര്ക്ക് വര്‍ധിച്ചുവരുന്ന ഭീഷണിയാണ്. ഇതിന് അറുതിവരുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം അമേരിക്കക്കാര്‍ ഗൗരവമായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ക്ലിന്റന് ദമ്പതികള്‍ക്ക് യാത്രാപരിപാടികള്‍ റദ്ദാക്കാം. മാത്രമോ? ഇടക്കാലത്തു നടന്ന സെനറ്റ്, കോണ്‍ഗ്രസ് (അമേരിക്കന്‍ നിയമനിര്മ്മാണസഭയെയാണ് സെനറ്റ് എന്നും, കോണ്‍ഗ്രസ് എന്നും വിശേഷിപ്പിക്കുന്നത്.) തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ”യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ ലിബറലുകളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മൂന്ന് ടിവി സംവാദങ്ങളും വിരല്‍ ചൂണ്ടുന്നത് ട്രംപ് വിജയിക്കുമെന്നുതന്നെയാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം, ട്രംപ് ഒരു ഉപകാരവും ചെയ്യില്ല. പക്ഷേ ഭാരതത്തിന്റെ താല്പര്യങ്ങള്ക്ക് എതിരായ നിലപാടാണ് ഹിലരിക്കുള്ളത്. അതുകൊണ്ടുതന്നെ അവര്‍ ഭാരതത്തിന് അപകടമാണ്,” ഡോ. കല്യാണരാമന് പറയുന്നു. ഒബാമയുടെ തെരഞ്ഞെടുപ്പുതന്നെ, അപചയമായിരുന്നുവെന്ന് ഈ മുന്‍ ഏഷ്യന്‍ വികസന ബാങ്ക് ഡയറക്ടര്‍ക്ക് അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: