പൂമാല: മേത്തൊട്ടിയില്‍ ഹിന്ദുഐക്യവേദി പ്രവര്ത്തകന് നേരെ മദ്യമാഫിയയുടെ ആക്രമണം, കാലിന് വെട്ടേറ്റ യുവാവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മേഖലയിലെ മദ്യവില്‍പ്പന പോലീസില്‍ വിളിച്ച് പറഞ്ഞു എന്നാരോപിച്ചാണ് മേത്തൊട്ടി വെള്ളപ്ലാക്കല്‍ പുരുഷോത്തമനെ(49) രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പ്രദേശത്തെ സിപിഎം അനുഭാവികളാണ് ആക്രമണത്ത് പിന്നിലെന്നാണ് വിവരം.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മേഖലയിലെ ഹിന്ദുഐക്യവേദി സ്ഥാനീയ സമിതി പ്രസിഡന്റും ഐക്യമലയരയ മഹാസഭയുടെ ശാഖാ സെക്രട്ടറിയും എസ്റ്റി മോര്‍ച്ചയുടെ തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ് പുരുഷോത്തമന്. ഇന്നലെ വീട്ടില്‍ വച്ച് നടക്കാനിരുന്ന ഹിന്ദുഐക്യവേദി കുടുംബയോഗത്തിന് വേണ്ട പൂജാദ്രവ്യങ്ങള്‍ വാങ്ങുവാനായി സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സമീപവാസികളായ മോഹനന്, അഖില്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വാക്കത്തിക്ക് കാലിന് വെട്ടി, നിലത്ത് വീണപ്പോള്‍ നിരവധി തവണ ദേഹത്ത് മുഴുവന്‍ ചവിട്ടിയതായും പുരുഷോത്തമന് പറയുന്നു.
കാലിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് കുത്തി പിടിച്ചതിന്റെ പാടുകളുമുണ്ട്. കയ്യിലുണ്ടിയിരുന്ന പൂജാലിസ്റ്റും പിടിച്ച് വാങ്ങി കീറികളയുകയും ചെയ്തു. ഭരണകക്ഷിയുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ മേഖലയില്‍ വ്യാജമദ്യവില്‍പ്പന വ്യാപകമാണ്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. തന്നെ ആക്രമിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും ബിജെപികാരനെ കൊല്ലണമെന്ന് ആഘ്രോഷിച്ചാണ് ഓടിയെത്തിയതെന്നും പുരുഷോത്തമന് പറയുന്നു. ഓടി കൂടിയ നാട്ടുകാരും മറ്റ് പ്രവര്‍ത്തകരുമാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞാര്‍ പോലീസ് സംഭവത്തില്‍ പരിക്കേറ്റയാളുടെ മൊഴിയെടുത്ത് രാത്രിയോടെ കേസെടുത്തു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ജനരോക്ഷം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: