ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ കേരളം തിരിച്ചടിക്കുന്നു. ഹരിയാനയുടെ ഒന്നാമിന്നിങ്സ് സ്കോര്‍ 303നു മറുപടിയായി രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍. ഓപ്പണര്‍ ഭവിന് താക്കര്‍ (56), നായകന് രോഹന് പ്രേം (51) എന്നിവര്‍ ക്രീസില്‍.
എട്ട് വിക്കറ്റിന് 227 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടര്‍ന്ന ഹരിയാനയെ ആര്.പി. ശര്‍മയും (92), സഞ്ജയ് പഹലുമാണ് (54) മുന്നൂറ് കടത്തിയത്. ഒമ്പതാം വിക്കറ്റില്‍ 109 റണ്‍സ് ചേര്‍ത്തു ഇവര്‍. കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചു വിക്കറ്റെടുത്തു. വിനോദ് കുമാര്‍ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റെടുത്തു.
ഭവിന് താക്കറും അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ വിഷ്ണു വിനോദും (58) ചേര്‍ന്ന് കേരളത്തിന് തകര്‍പ്പന്‍ തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ 72 റണ്‍സെടുത്തു ഇവര്‍. ഭവിന് നങ്കൂരമിട്ടപ്പോള്‍, തുടക്കക്കാരന്റെ പരിഭവമില്ലാതെ ആക്രമിച്ചു വിഷ്ണു. 70 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സറും വിഷ്ണു നേടി. ഹര്‍ഷല്‍ പട്ടേലാണ് വിഷ്ണുവിനെ മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: