പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയത്തിനിരികെ. ഒരു ദിവസം കളിയവശേഷിക്കെ വിജയലക്ഷ്യമായ 539 റണ്‍സിലേക്കു ബാറ്റേന്തിയ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍. ഓസീസിന് ജയിക്കണമെങ്കില്‍ ആറു വിക്കറ്റ് ശേഷിക്കെ 370 റണ്‍സ് കൂടി വേണം. സ്കോര്‍: ദക്ഷിണാഫ്രിക്ക – 242, 540/8 ഡിക്ല., ഓസ്ട്രേലിയ – 244, 169/4.
ആറിന് 390 എന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിങ്സ് ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും (64), വെര്‍നോണ്‍ ഫിലാന്‍ഡറുടെയും (73) അര്‍ധശതകങ്ങളാണ് അവരെ വലിയ സ്കോറിലേക്കു നയിച്ചത്. കേശവ് മഹാരാജ് 41 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ജെ.പി. ഡുമിനിയും (141), ഡീന്‍ എല്‍ഗാറും (127) നേടിയ സെഞ്ചുറികള്‍ അടിത്തറയൊരുക്കി. ഓസീസിനായി പീറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീണു. 58 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ഉസ്മാന് ഖവാജയിലാണ് നേരിയ പ്രതീക്ഷ. 15 റണ്‍സുമായി മിച്ചല്‍ മാര്‍ഷ് കൂട്ട്. ഡേവിഡ് വാര്‍ണര്‍ (35), നായകന് സ്റ്റീവന്‍ സ്മിത്ത് (34), ഷോണ്‍ മാര്‍ഷ് (15), ആദം വോഗ്സ് (ഒന്ന്) എന്നിവര്‍ മടങ്ങി. മൂന്നു വിക്കറ്റെടുത്ത കാഗിസൊ റബഡ ഓസീസിനെ പ്രതിസന്ധിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: