ദോഹ: എഎഫ്സി കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇറാഖ് എയര്‍ഫോഴ്സിനോട് തോറ്റെങ്കിലും തലയുയര്‍ത്തി മടങ്ങുന്നു ഐ ലീഗ് ടീം ബെംഗളൂരു എഫ്സി. ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച പോരാട്ടവീര്യം ഫൈനലില്‍ കൈമോശം വന്നെങ്കിലും ഏഷ്യയിലെ മികച്ച ക്ലബ്ബുകളുടെ ഗണത്തിലേക്കുയര്‍ന്നു ബെംഗളൂരു. ഐഎസ്എല്‍ ആഘോഷത്തിനു പിന്നാലെ ഇന്ത്യന്‍ ഫുട്ബോളില്‍ മറ്റൊരു തുടക്കത്തിനും ബെംഗളൂരുവിന്റെ നേട്ടം തുണയാകും.
ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് എഎഫ്സി കപ്പിന്റെ ഫൈനിലലെത്തുന്നത്. ഡെംപൊയും ഈസ്റ്റ് ബംഗാളും സെമിയിലെത്തിയത് മുന്‍പത്തെ നേട്ടം. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ഹമ്മാദി അഹമ്മദ് 71ാം മിനിറ്റില്‍ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും പകുതി പിന്നിട്ടപ്പോള്‍ ഇറാഖി ടീം നിയന്ത്രണമേറ്റെടുത്തു. പിന്നീട് നിരന്തരം ബെംഗളൂരു ഗോള്‍മുഖം റെയ്ഡ് ചെയ്തു എതിരാളികള്‍.
സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ നിറംമങ്ങലും തിരിച്ചടിയായി. സി.കെ. വിനീതിലൂടെയും റിനൊ ആന്റോയിലൂടെയും മലയാളി സാന്നിധ്യവുമുണ്ട് ബെംഗളൂരുവില്‍. ഫെയര്‍ പ്ലേക്കുള്ള അവാര്‍ഡ് ടീമിന് ലഭിച്ചു. ഹമ്മാദിക്ക് ടോപ് സ്കോര്‍, മികച്ച കളിക്കാരനുള്ള പുരസ്കാരങ്ങളും.
ഐ ലീഗ് ടീമുകളുടെ ലേലത്തില്‍ 2013ല്‍ ജിന്‍ഡാല്‍ ഗ്രൂപ്പാണ് ബെംഗളൂരുവിനെ സ്വന്തമാക്കിയത്. കളത്തിലറിങ്ങി ആദ്യ സീസണില്‍ ഐ ലീഗും ഫെഡറേഷന് കപ്പും നേടി വരവറിയിച്ചു ടീം. അടുത്ത വര്‍ഷം റണ്ണറപ്പ്. ഇത്തവണ ഐ ലീഗ് കിരീടം തിരിച്ചുപിടിച്ചു. ഐ ലീഗില്‍ കൊല്ക്കത്തയിലൊഴികെ കേള്‍വിയില്ലാത്ത ആരാധകക്കൂട്ടങ്ങളെയും ബെംഗളൂരു സ്വരുക്കൂട്ടി. ശ്രീ കണ്ഠീരവയിലെ ഹോം മത്സരങ്ങള്‍ക്ക് നിറഞ്ഞ ഗ്യാലറികള്‍ സാക്ഷ്യം.
ഭാവികൂടി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ നടത്തി ടീം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രയല്‍സ് നടത്തി കുട്ടികളെ അക്കാദമിയിലെത്തിച്ചു. വിവിധ പ്രായ വിഭാഗങ്ങളില്‍ മികച്ച ടീമിനെ ഒരുക്കി. ഇന്ത്യന്‍ ഫുട്ബോളിന്റെ ഉണര്വിന് ഒരുപേക്ഷ, കാരണമാകും ബെംഗളൂരുവിന്റെ നേട്ടം. എഎഫ്സി കപ്പിലെ ഫൈനല്‍ സ്ഥാനം, കൂടുതല്‍ മികച്ച ടീമുകള്‍ കളിക്കുന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗിലേക്ക് പ്രവേശനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: