വിഴിഞ്ഞം: ശുദ്ധജലം കിട്ടാക്കനിയാകുന്ന തീരദേശമേഖല ഉള്‍പ്പെടുന്ന വിശാലമായ പ്രദേശത്തെ ജലവിതരണ പദ്ധതികള്‍ പെരുവഴിയില്‍. കോടികള്‍ മുതല്‍ മുടക്കുള്ള വിഴിഞ്ഞം തുറമുഖം, ബൈപാസ് വികസനം ഉള്‍പ്പെടെയുളള സ്വപ്ന പദ്ധതികള്‍ യഥാര്‍ത്ഥ്യത്തിലേക്ക് കുതിക്കുമ്പോഴും കുടിവെളളം പോലെയുള്ള പ്രാഥമിക ആവശ്യത്തോട് അധികാരികള്‍ മുഖം തിരിച്ചു നില്ക്കു
ന്നു.
കേന്ദ്ര സഹായ പദ്ധതിയായ ജന്റം പദ്ധതി വഴിയാധാരമാക്കിയതാണ് സാധാരണക്കാരന്റെ കുടിവെളളം മുട്ടിക്കുന്നത്. പൂങ്കുളം കോര്‍പ്പറേഷന്റെ പരിധിയിലുള്ള കല്ലിടിച്ചാന്മൂലയില് പണി പാതിവഴിയില്‍ നിലച്ച കുടിവെളള പദ്ധതി ഇതിനൊരു ഉദാഹരണം മാത്രം. പൊതുവേ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണിവിടം. അതു കൊണ്ട് തന്നെ കിണര്‍ കുഴിക്കല്‍ ഇവിടെ പ്രയോഗികമല്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ പൈപ്പ് കണക്ഷനിലൂടെയുള്ള വെള്ളവും ലഭ്യമല്ല.ഒരു കുടം വെള്ളത്തിന് പത്ത് രൂപയോളമാണ് വില. കുടിവെള്ളത്തിനായി നിരന്തരം നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് ഒരു പദ്ധതി അനുവദിച്ച് കിട്ടിയത്. ഏകദേശം ഒന്നര കോടിയോളം രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് വകയിരുത്തിയിരുന്നത്. എന്നാല്‍ പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ പദ്ധതി വഴിയിലാകുയായിരുന്നു. കരാറുകാരന്റെ കെടുകാര്യസ്ഥതയുടെ പേരിലാണ് പദ്ധതി വഴിയിലായത് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. 75 എച്ച്പിയുടെ പമ്പ്സെറ്റും മോട്ടോറുമാണ് ജലവിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി നിശ്ചയിച്ചിരുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പാരമ്പര്യ തൊഴില്‍ ചെയ്യേണ്ടി വരുന്നതിനാല്‍ കൈകുഞ്ഞുങ്ങളെ പകല്‍ നേരത്ത് സംരക്ഷിക്കാനായി ആരംഭിച്ച നഴ്സറി സ്കൂളിന്റെ യാത്രാ സൗകര്യം പോലും തടസ്സപ്പെടുത്തിയാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. കോളനികള്‍ പോലെ താമസിക്കുന്നതിനാല്‍ വിവാഹം പോലെയുള്ള ചടങ്ങുകള്‍ നടത്താന്‍ ഈ പ്രദേശത്ത് സൗകര്യ കുറവുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഏകദേശം 50 സെന്റോളം വസ്തു ദളിത് ഫണ്ടില്‍പെടുത്തി ഇവിടത്തുകാര്‍ക്ക് വേണ്ടി വാങ്ങിയിരുന്നു. കുടുംബ ചടങ്ങുകള്‍ നടത്താന്‍ ഈ സ്ഥലത്ത് ഒരു കെട്ടിടവും പണിതിരുന്നു. ഈ കെട്ടിടത്തെ നശിപ്പിച്ചു കൊണ്ടാണ് ഇവിടെ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്.
എസ്സി വിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി വാങ്ങിയ വസ്തുവില്‍ എങ്ങനെ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലമാണ് എന്ന പേരില്‍ അഴിമതി നടന്നതായും ആരോപണമുയരുന്നു. വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തേക്ക് പെപ്പ് ഇടാന്‍ വേണ്ടി ഉണ്ടാക്കിയ കുഴികള്‍ മൂടാത്തതു കാരണം കിലോമീറ്ററുകളോളം ദൂരം റോഡിന്റെ അവസ്ഥയും ദയനീയമാണ്. പൈപ്പ് കുഴിച്ചിടാന്‍ വേണ്ടി കരാറെടുത്തവര്‍ക്ക് ബന്ധപ്പെട്ടവര്‍ തുക നല്‍കാത്തതിനാലാണ് റോഡുകള്‍ അറ്റകുറ്റപണികള്‍ ചെയ്യാത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ ടാങ്കില്‍ വെള്ളം കെട്ടി നിറുത്തിയിരുന്നു. ടാങ്ക് നിര്‍മ്മാണത്തിലെ അശാസ്ത്രീയത നിമിത്തം ലീക്കുമുണ്ട്. ടാങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിയുയര്‍ത്തിയ കരിങ്കല്‍ ഭിത്തി നിര്‍മ്മാണവും അശാസ്ത്രീയമാണെന്ന് ആരോപണമുയരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി വികസനത്തിന്റെ പേരില്‍ ഏറ്റെടുത്തിട്ടും കുടിവെള്ളം ലഭിക്കാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്. ദളിത് വിഭാഗത്തില്‍ പെടുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട പദ്ധതിയാണ് വഴി മുടങ്ങി കിടക്കുന്നത്. പദ്ധതി താളം തെറ്റിയത് കൂടാതെ ജീവനും സ്വത്തിനും ഭീഷണിയായി ഇത് മാറി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ കണക്കുകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: