പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലുതായ ‘സൂപ്പര്‍ മൂണ്‍,’ അതിനും മേലേ ‘എക്സ്ട്രാ സൂപ്പര്‍ മൂണ്‍’ പ്രതിഭാസം നവംബര്‍ 14 ന് രാത്രി. ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതാണ് ഈ പ്രതിഭാസം.
1948 ല്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇനി സംഭവിക്കാന്‍ 2034 വരെ കാക്കണം. 21 ാം നൂറ്റാണ്ടില്‍ ഇത്രയടുത്ത് ചന്ദ്രനെ ഇനി കാണാനാവില്ലെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു.
ചന്ദ്രനെ സാധാരണയിലും വ്യത്യസ്തമായി, മുട്ടയുടെ ആകൃതിയില്‍ കാണാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭ്രമണപഥത്തില്‍ ചന്ദ്രന്റെ ഭൂമിയോടടുത്ത ഭാഗമായ പെരിജി മറുഭാഗമായ അപ്പോജിയേക്കാള് 30,000 മൈല്‍ അടുത്തുനില്‍ക്കും. അപ്പോള്‍ ദൃശ്യമാകുന്ന പ്രതിഭാസമാണിത്.
വാസ്തവത്തില്‍ കാഴ്ചയിലെ തോന്നല്‍ അല്ലാതെ ചന്ദ്രന് വലുതാകുകയോ ചെറുതാകുകയോ ചെയ്യുന്നില്ല. 33 വര്‍ഷം മുമ്പ് 1982 ല്‍ സൂപ്പര്‍ മൂണും ചന്ദ്രഗ്രഹണവും ഒരേ ദിവസം വന്നിരുന്നു. സൂപ്പര്‍ മൂണ്‍ വേളയില്‍ ചന്ദ്രന് സാധാരണ കാണുന്നതിനെക്കാള്‍ 14 % വരെ വലുതായി കാണപ്പെടും. സൂര്യരശ്മികള്‍ ഭൂമിയുടെ പ്രതലത്തില്‍ തട്ടി ചന്ദ്രനില്‍ പ്രതിഫലിക്കുന്നതിനാല്‍ 30% വരെ തിളക്കം ചന്ദ്രന് കൂടും. ചുവപ്പു നിറവുമുണ്ടാകും.
സ്വാഭാവികമായും ചന്ദ്രന് ഭൂമിയോട് കൂടുതല്‍ ചേര്‍ന്നു വരുമ്പോള്‍ ഉണ്ടാകാവുന്ന കാലാവസ്ഥാ ഭേദങ്ങള്‍ സംഭവിക്കും. അസാധാരണമായ വേലിയേറ്റവും ഇറക്കവും സംഭവിക്കാം. തിരയടിക്ക് ശക്തി കൂടും, ഉയരം കൂടും.
സൂപ്പര്‍മൂണ്‍ ദൃശ്യമാകുമ്പോള്‍ ഭൂമിയില്‍ ശക്തമായ മഴയ്ക്കും ഭൂചലനത്തിനും സാധ്യത വിലയിരുത്തുന്നു. ഇറ്റലിയിലെ ഭൂകമ്പം ഇതിന്റെ ഭാഗമാകാം. ആലപ്പുഴയിലെ പുന്നപ്രയില്‍ ഇന്നലം കടല്‍ ഉള്വലിയുകയുണ്ടായി. എന്നാല്‍, ലോകം അവസാനിക്കാന്‍ പോകുന്നു, യേശുവിന്റെ ശവക്കല്ലറയും ലോകാവസാനവും തമ്മില്‍ ബന്ധമുണ്ട്, ഇപ്പോള്‍ അറ്റകുറ്റപ്പണിക്ക് കല്ലറ ഇളക്കിയതിനും സൂപ്പര്‍ മൂണിനും തമ്മില്‍ ബന്ധമുണ്ട് തുടങ്ങിയ പ്രചാരണങ്ങള്‍ അന്ധവിശ്വാസം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: