മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ ബോട്ട് ജെട്ടിക്ക് സമീപം സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കുന്നു. ബോട്ടിലും ജങ്കാറിലും വരുന്ന യാത്രക്കാര്‍ക്ക് സൗകര്യാര്‍ത്ഥമാണ് ഇവിടെ ബസ് നിര്‍ത്തുന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നുള്ള ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ റോഡിന്റെ ഇടത് വശത്തും എറണാകുളം മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ വലതും വശത്തും നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
ബോട്ടും ജങ്കാറും ഇറങ്ങി വരുന്ന യാത്രക്കാര്‍ക്ക് ബസില്‍ കയറണമെങ്കില്‍ റോഡ് മറി കടന്ന് ഏറെദൂരം നടന്ന് വേണം ബസ് സ്റ്റാന്റിലെത്താന്‍. ഇതൊഴിവാക്കാനാണ് ബസുകള്‍ ജെട്ടിക്ക് മുന്നില്‍ അല്‍പ്പസമയം നിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകാത്ത പക്ഷം ഫോര്‍ട്ട്കൊച്ചി മേഖലയിലേക്ക് വരുന്ന മുഴുവന്‍ ബസുകളും വെളിയില്‍ വെച്ച് യാത്ര റദ്ദ് ചെയ്യുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കൊച്ചി താലൂക്ക് സെക്രട്ടറി ജി. രാമപടിയാര്‍, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് സി.പി. കിഷോര്‍ എന്നിവര്‍ പറഞ്ഞു.
സമീപത്തെ കഥകളി സ്ഥാപനത്തിന്റെ കാഴ്ച മറക്കുമെന്നും പുതിയതായി വന്ന സ്വകാര്യ ടാക്സി സറ്റാന്റിന് ബുദ്ധിമുട്ടാകുമെന്നും കാണിച്ചാണ് അധികൃതര്‍ ബസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഫോര്‍ട്ട്കൊച്ചിയിലെ ബസ് സ്റ്റാന്റില്‍ റോ റോ ജെട്ടിയുടെ നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനാല്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകില്ല. ആറോ ഏഴോ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. മാത്രമല്ല നിര്‍മ്മാണ സാമഗ്രികള്‍ കിടക്കുന്നത് മൂലം ബസുകളുടെ ടയറുകള്‍ക്ക് നാശവും സംഭവിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: