വിളപ്പില്‍: കാലപ്പഴക്കത്താല്‍ നിലംപതിക്കാറായ വാടകക്കെട്ടിടത്തില്‍ നിന്ന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷന് മോചനം. നൂലിയോട് മലയിലെ പുതിയ വാടകക്കെട്ടിടത്തിലേക്കാണ് സ്റ്റേഷന് മാറുന്നത്. പോലീസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ ജന്മഭൂമി ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഡിജിപി ലോക്നാഥ് ബെഹ്റ ഒരാഴ്ചയ്ക്കുള്ളില്‍ സ്റ്റേഷന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്കി. ഇതനുസരിച്ച് പോലീസ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കെട്ടിടത്തിനായി സമീപിച്ചിരുന്നു.
വിളപ്പില്‍ശാല ഊറ്റുകുഴിയിലെ ഒരു കെട്ടിടമാണ് ആദ്യം പരിഗണിച്ചത്. ഇതിന്റെ കടലാസ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ, പോലീസ് സ്റ്റേഷന് കെട്ടിടം നല്കിയാല് ഒഴിപ്പിക്കാന്‍ പ്രയാസമാണെന്ന് കെട്ടിട ഉടമയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ ഉടമ കെട്ടിടം നല്‍കുന്നതിന് വിസമ്മതമറിയിച്ചു. തുടര്‍ന്നാണ് പോലീസ് നൂലിയോട്ടെ കെട്ടിടം വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ഡിജിപി അനുവദിച്ച ഒരാഴ്ച സമയം അടുത്ത ദിവസം അവസാനിക്കുമെന്നതിനാല്‍ ഇന്നുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിളപ്പില്‍ശാല എസ്ഐ ബൈജു അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നേടി ഈ ആഴ്ചയില്‍ തന്നെ സ്റ്റേഷന് മാറാനാകുമെന്നാണ് കണക്കുകൂട്ടല്‍.
പുതിയ കെട്ടിടത്തിലേക്ക് മാറിയാലും നിലവിലെ പോലീസ് സ്റ്റേഷന് ഔട്ട് പോസ്റ്റായി നിലനിര്‍ത്തിയേക്കും. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍, തൊണ്ടിമുതലുകള്‍ ഇവയൊക്കെ ഇവിടെനിന്ന് മാറ്റുന്നതിന് സാങ്കേതിക തടസമുള്ളതിനാലാണ് പഴയ സ്റ്റേഷന് ഔട്ട് പോസ്റ്റായി നിലനിര്‍ത്തുന്നത്. കമ്പൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്ന മുറിക്ക് കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ ഇതിന് തടസമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: