ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് പരിഹാരം കാണാനുള്ള ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശ്രമം പരാജയപ്പെട്ടു.
എസ്പിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലക്നൗവിലെത്തിയ ലാലു, മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവും തമ്മിലെ പോര് പരിഹരിക്കാന്‍ നീക്കം നടത്തിയിരുന്നു. വേദിയില്‍ ഇരുവരെയും ഒരുമിച്ച് കൈപിടിച്ചുയര്‍ത്തിയ ലാലു അഖിലേഷിനോട് ശിവ്പാലിന്റെ അനുഗ്രഹം വാങ്ങാന്‍ ആവശ്യപ്പെട്ടു.
അനുഗ്രഹിക്കുന്നതിനായി ശിവ്പാലിന്റെ കയ്യെടുത്ത് അഖിലേഷിന്റെ തലയിലും വച്ചു. പാര്‍ട്ടിയില്‍ പ്രശ്നമില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു ലാലു നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ പിന്നീട് പ്രസംഗത്തില്‍ അഖിലേഷും ശിവ്പാലും ഏറ്റുമുട്ടി പ്രശ്നം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എസ്പി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ സഹോദരന്റെ മകന് തേജ് പ്രതാപ് സിംഗാണ് ലാലുവിന്റെ മകള്‍ രാജ്ലക്ഷ്മിയുടെ ഭര്‍ത്താവ്.
എസ്പിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ഉത്തര്‍ പ്രദേശിലെ അടുത്ത സര്‍ക്കാര്‍ എസ്പിയുടെ നേതൃത്വത്തിലാകുമെന്നും ലാലു നേരത്തെ പറഞ്ഞിരുന്നു. പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. താന്‍ പരിപാടിക്കെത്തിയത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്നും ലാലു വിശദീകരിച്ചു. ജെഡിയു, ആര്‍എല്‍ഡി, ആര്‍ജെഡി നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചെങ്കിലും വിശാല സഖ്യത്തില്‍ തീരുമാനമായില്ല. അഖിലേഷ് ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി നേതാവ് അമര്‍ സിംഗ് പരിപാടിയില്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: