കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ തട്ടിപ്പ് നടത്തി റിമാന്‍ഡില്‍ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദിഖിനും ഭാര്യക്കുമെതിരെ മറ്റൊരു പരാതിയില്‍ അന്വേഷണം. 2012ല്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള പരാതിയിലാണ് പുതിയ അന്വേഷണം.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ തലശ്ശേരിക്കാരന് നിസാര്‍ അഹമ്മദാണ് സിദ്ദിഖിനെതിരെ സിറ്റി ടാസ്ക് ഫോഴ്സിന് പരാതി നല്‍കിയത്. മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പാണ് സിദ്ദിഖ് നടത്തിയത്. നിസാര്‍ അഹമ്മദും ഭാര്യയും കൊച്ചിയില്‍ ബാഗ് ബിസിനസ് നടത്തുകയായിരുന്നു. സിദ്ദിഖിനെ ബിസിനസ് പങ്കാളിയാക്കി. പിന്നീട് തൊട്ടടുത്തുതന്നെ മറ്റൊരു കട കൂടി തുടങ്ങിയ സിദ്ദിഖ് നിസാറിന്റെ കടയിലെ സാധനങ്ങള്‍ പുതിയ കടയിലേക്ക് മാറ്റി. പണവും വാങ്ങി. മാസങ്ങള്‍ക്കു ശേഷമാണ് നിസാറിന് ചതി മനസ്സിലായത്. പണം തിരികെ ചോദിച്ചതോടെ സിദ്ദിഖ് ഭീഷണി തുടങ്ങി.
കൊച്ചിയിലെ കട ഉപേക്ഷിച്ച് തലശ്ശേരിക്ക് മടങ്ങിപ്പോകാന്‍ നിസാറിനോട് സിദ്ദിഖ് ആവശ്യപ്പെട്ടു. തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഭീഷണിയും മര്‍ദ്ദനവും തുടര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ നിസാറിന് ഗുരുതര പരിക്കേറ്റു. കര്‍ണപുടം പൊട്ടി. പോലീസില്‍ പരാതി നല്‍കിയെങ്കിലും സിദ്ദിഖിന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ സംഭവം പോലീസ് പെറ്റിക്കേസില്‍ ഒതുക്കി. കോടിയേരി ബാലകൃഷ്ണനും അന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എം.വി. ഗോവിന്ദനും നിസാര്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ക്വട്ടേഷന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ സിറ്റി ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും, ക്വട്ടേഷന്‍ കേസില്‍ സിദ്ദിഖ് അറസ്റ്റിലാവുകയും ചെയ്തതോടെയാണ് നിസാര്‍ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: