കോഴിക്കോട്: മുക്കം മുലയൂട്ടല്‍ വിവാദത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് മിണ്ടാട്ടമില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട മുജാഹിദ് ഗ്രൂപ്പുകള്‍ പോലും ഇപ്പോള്‍ മൗനത്തിലാണ്.
മുജാഹിദ് വിഭാഗത്തില്‍ താരതമ്യേന ദുര്‍ബലമായ ഹുസൈന് മടവൂര്‍ വിഭാഗം മാത്രമാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഔദ്യോഗിക ഗ്രൂപ്പെന്നവകാശപ്പെടുന്ന മുജീഹിദ് സംഘടനകളും സുന്നി വിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല.
ആണ്ട് നേര്‍ച്ച, കുത്തീബ് റാത്തീബ് എന്നീ അനുഷ്ഠാനങ്ങള്‍ നടത്തുന്ന സുന്നി വിഭാഗവും മുജാഹിദുകളും തമ്മില്‍ കടുത്ത ആശയസമരം നടക്കാറുണ്ടെങ്കിലും മുലയൂട്ടല്‍ വിവാദത്തില്‍ ഈ സംഘടനകളൊന്നും സജീവമായില്ല. അമൃതാനന്ദമയിമഠം, സത്യസായി കേന്ദ്രം എന്നിവരെ ലക്ഷ്യംവെച്ചായിരുന്നു മുജാഹിദ് സംഘടനകള്‍ നിയമ നിര്‍മാണം ആവശ്യവുമായി രംഗത്തുവന്നത്.
”ആള് ദൈവങ്ങള്‍ക്കെതിരെ”യുള്ള നീക്കം എന്ന നിലയില്‍ സിപിഎമ്മും ഇതിനെ പിന്തുണച്ചിരുന്നു. മുസ്ലിം സിദ്ധന്മാര് തന്നെ അന്ധവിശ്വാസത്തിന്റെ പേരില്‍ തുറന്നുകാട്ടെപ്പെട്ടതോടെ സംഘടനകള്‍ക്ക് മിണ്ടാട്ടമില്ലാതായി. നിയമ നിര്‍മാണം തങ്ങളുടെ വിശ്വാസപ്രമാണങ്ങള്ക്കെതിരാകുമെന്നതിനാല് സുന്നികളും മുജാഹിദ് നീക്കത്തെ അനുകൂലിച്ചിരുന്നില്ല. മുസ്ലിം ലീഗും ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കഴിയാതെ കുഴങ്ങിയിരുന്നു. മുലയൂട്ടല്‍ വിവാദത്തിലും മുസ്ലിം ലീഗ് കാര്യമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഇതിനിടെയാണ് കളന്തോട് തന്നെയുള്ള പിഎസ്കെ തങ്ങള്‍ക്കെതിരെ ചില ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിച്ചത്. ഹൈദ്രോസ് തങ്ങളുടേതായി വന്ന ചിത്രവും പി.എസ്.കെ തങ്ങളുടെതായിരുന്നു. ചാത്തമംഗലം പരതപൊയില്‍ മജ്ലിസുല്‍ മുഹമ്മദിയ്യ എന്ന ആത്മീയകേന്ദ്രം നടത്തുന്ന പി.എസ്.കെ തങ്ങള്‍ സൂഫിവര്യനായാണ് അറിയപ്പെടുന്നത്. മുസ്ലിം യാഥാസ്ഥിതിക തീവ്രവാദ സംഘടനകളില്‍ നിന്ന് തങ്ങള്‍ക്ക് എതിര്‍പ്പും ഉണ്ടായിരുന്നു. അതിനിടയിലാണ് മുക്കത്തെ മുലയൂട്ടല്‍ വിവാദത്തില്‍ പി.എസ്.കെ തങ്ങളുമായി സാമ്യമുള്ള വാര്‍ത്തകളും തങ്ങളുടെ ചിത്രവും ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ആധ്യാത്മിക ക്ലാസ്സുകള്‍ ആതുരസേവനം, അന്നദാനം എന്നിവ നടത്തുന്ന കേന്ദ്രത്തിനെതിരെ വ്യാജ വാര്‍ത്ത ചമച്ചതിന് നിയമനടപടിയെടുക്കുമെന്ന് പി.എസ്.കെ തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: