തൃശൂര്‍: മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിര്‍മാണം 2017 ഡിസംബറോടെ പൂര്‍ത്തിയാക്കും. ബാങ്ക് കണ്‍സോര്‍ഷ്യം കഴിഞ്ഞ ദിവസം ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പാതയുടെ നിര്‍മാണത്തോടൊപ്പം നടക്കുന്ന കുതിരാനിലെ തുരങ്കത്തിന്റെ നിര്‍മാണം 2017 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും. ഇതിനകം ഇരുതുരങ്കങ്ങളുടെ നിര്‍മാണം പാതിവഴി പിന്നിട്ടു.
എല്ലാമാസവും നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താനാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഏഴ് ബാങ്കുകളുടേയും പ്രതിനിധികള്‍ വിലയിരുത്തലിനായി എത്തിച്ചേര്‍ന്നത്. ഇതാദ്യമായാണ് പൂര്‍ണസംഘം യോഗത്തില്‍ പങ്കെടുക്കുന്നത്. അതോടൊപ്പം വടക്കഞ്ചേരി, മണ്ണുത്തി, പട്ടിക്കാട്, തോട്ടപ്പടി എന്നിവിടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ നിര്‍മാണവും യോഗത്തില്‍ വിലയിരുത്തി.
വടക്കഞ്ചേരിയില്‍ മേല്പ്പാലനിര്മാണത്തിനിടെ തകര്‍ന്നുവീണതിനാല്‍ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന്റെ നിര്‍മാണം ഇനി വിലയിരുത്തുക. അതോടൊപ്പം വാണിയമ്പാറയില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
12 വര്‍ഷം മുമ്പ് റോഡ് നിര്‍മാണം ആരംഭിക്കുമ്പോള്‍ ഈ പ്രദേശത്ത് സര്‍വീസ് റോഡ് എന്ന ചിന്ത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനകം സ്കൂളുകള്‍, ദേവാലയം, കോളേജുകള്‍, ഏകദേശം ആയിരത്തിലധികം വീടുകള്‍ എന്നിവ ഇവിടെ ഉയര്‍ന്നുകഴിഞ്ഞു.
അതിനാല്‍ സര്‍വീസ് റോഡിന്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങള്‍ സംഘടിതരായി ദേശീയപാത നിര്‍മാണ അധികൃതരെ ബോധ്യപ്പെടുത്തുകയുണ്ടായി. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം പറയാത്തതിനാല്‍ സ്ഥലം എംപിയെ കണ്ട് നിവേദനം നല്‍കിയിരിക്കുകയാണ്. അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ ജില്ലാകളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: