ആറന്മുള: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ആറന്മുളയില് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനകാലം തുടങ്ങാന്‍ അവശേഷിക്കുന്ന പത്തുദിവസം കൊണ്ട് ലക്ഷക്കണക്കിന് അയ്യപ്പന്മാര്ക്കാവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയുകയില്ലെന്ന് വ്യക്തമാണ്. പണം ഇല്ലാത്തതുകൊണ്ടോ ആവശ്യമായ സൗകര്യങ്ങളില്ലാത്തതുകൊണ്ടോ തീരുമാനങ്ങള്‍ ഇല്ലാത്തതുകൊണ്ടോ അല്ല ഈ ദുസ്ഥിതി. നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തിനാലാണ്. കുടിവെള്ളം, ആഹാരം, വിരിവെക്കാന്‍ ഇടം, ഇവയൊന്നുംതന്നെ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും നാളിതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്രയുംനാള്‍ നടന്ന തീര്ത്ഥാടനക്കാലങ്ങളില് എന്തൊക്കെ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞോ അത്രപോലും ഈ തീര്‍ത്ഥാടനക്കാലത്ത് ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമാണ്.
അയ്യപ്പഭക്തന്മാരോട് തികഞ്ഞ അവഗണനയും നിഷേധാത്മക നിലപാടും സ്വീകരിക്കുന്നത് അഭിലഷണീയമല്ല. യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ അയ്യപ്പന്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ കഴിയൂ. ശബരിമല തീര്‍ത്ഥാടനം പ്രശ്നരഹിതമായി നടക്കണമെങ്കില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും അവ ഏറ്റെടുത്ത് ത്വരിതവേഗത്തില്‍ നടപ്പാക്കാനുള്ള സംവിധാനം ശബരിമലയില്‍ ഉടനുണ്ടാകണം.
ശബരിമലയിലെത്തുന്ന ഭക്തരില്‍ അന്‍പത് ശതമാനം ആളുകള്‍ക്ക് പോലും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ദേവസ്വത്തിനായിട്ടില്ല. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായി അയ്യപ്പഭക്തര്‍ക്ക് നല്കാന് താല്പര്യമുള്ളവരുണ്ട്. അവരെ ക്ഷണിച്ച് അവര്‍ക്ക് വേണ്ട സ്ഥല സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണം. അന്നദാനം നടത്താന്‍ ആരൊക്കെ തയ്യാറാകുന്നുവോ അവരെ പ്രോത്സാഹിപ്പിക്കണം.
നാളിതുവരെ അന്നദാനം നടത്തിയിരുന്ന ട്രസ്റ്റുകളും ഏജന്‍സികളും അപേക്ഷ സമര്‍പ്പിച്ചിട്ടും അനുവാദം നല്‍കിയിട്ടില്ല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ കുടിവെള്ളവും ഭക്ഷണവും താമസവും ചികിത്സാ സൗകര്യവും ഒരുക്കണം.
മാലിന്യ സംസ്കരണം എന്നത് ശബരിമലയില്‍ പഴംവാക്കായി മാറി. ശാസ്ത്രീയവും അത്യന്താധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ച് മാലിന്യങ്ങള്‍ സംസ്കരിക്കാവുന്നതാണ്. സ്വച്ഛ് ഭാരത് അഭിയാന് ഭാരതത്തിലുടനീളം ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ ശബരിമലയില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ശരിയല്ല. ദേവസ്വംബോര്‍ഡും സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തുന്നതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല.
ശബരിമല ഉന്നതാധികാര സമിതിയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും എല്ലാവരും വേര്‍തിരിഞ്ഞ് നില്‍ക്കുകയാണ്. ഇതുമൂലം ശബരിമലയുടെ വികസനം വഴിമുട്ടിനില്ക്കുന്നു. വഴികാട്ടാന്‍ മാര്‍ഗ്ഗം കണ്ടെത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: