തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ ബാഗേജുകള്‍ റാപ്പര്‍ ചെയ്യുന്നതില്‍ വന്‍അഴിമതി. അധികൃതരുടെ ഒത്താശയോടെ ടെന്‍ഡര്‍ സ്വന്തമാക്കിയ കമ്പനി കൊയ്യുന്നത് കോടികള്‍.
തിരുവനന്തപുരം, ചെന്നൈ, മംഗലാപുരം, കോയമ്പത്തൂര്‍, ഗോവ അടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ബാഗേജുകള്‍ റാപ്പ് ചെയ്യുന്ന കമ്പനിയാണ് വന്‍അഴിമതി നടത്തുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊമേഴ്സ്യല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണിത്. ഹൈദരാബാദ് ആസ്ഥാനമായ സെക്വര്‍ റാപ്പ് എന്ന കമ്പനിയാണ് യാത്രക്കാരുടെ ബാഗേജുകള്‍ റാപ്പ് ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നേടിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടപടികളില്‍ വന്‍ക്രമക്കേട് വരുത്തിയാണ് ഇവര്‍ ടെന്‍ഡര്‍ സ്വന്തമാക്കിയതെന്ന് രേഖകള്‍ തെളിയിക്കുന്നു. വ്യാജ ഇന്‍വോയ്സ്, വ്യാജ എക്സ്പീരിയന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചാണ് ഇവര്‍ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ കയറിപ്പറ്റിയത്.
ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ബാഗേജ് റാപ്പ് ചെയ്യുന്ന യന്ത്രം കൈവശമുണ്ടെന്ന് തെളിയിക്കാന്‍ അത് വാങ്ങിയപ്പോഴുള്ള ഇന്‍വോയ്സ് ടെന്‍ഡര്‍ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി കല്പ്പിച്ചിരിക്കുന്ന പുതിയ മാനദണ്ഡം. അതോറിറ്റി പറയുന്ന മാതൃകയിലുള്ള ലക്ഷങ്ങള്‍ വിലയുള്ള യന്ത്രങ്ങള്‍ വാങ്ങിയശേഷം ടെന്‍ഡറില്‍ പരാജയപ്പെട്ടാല്‍ വന്‍നഷ്ടം സംഭവിക്കുമെന്നതിനാല്‍ നിരവധി കമ്പനികള്‍ ഒഴിഞ്ഞുനിന്നു. ഈ അവസരം മുതലെടുത്താണ് വ്യാജ ഇന്‍വോയ്സ് അടക്കമുള്ളവ ഹാജരാക്കി സെക്വര്‍ റാപ്പ് ടെന്‍ഡറില്‍ പങ്കെടുത്ത് വിജയിച്ചത്. ഇവര്‍ ഹാജരാക്കിയ 2002 മെയ് മൂന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഗ്ലോബല്‍ പ്രൊട്ടക്ഷന്‍ മെഷീന്‍സ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്‍വോയ്സില്‍ നല്‍കിയിരിക്കുന്ന globalprotection machines @gmail.com എന്ന മേല്‍വിലാസം ജി-മെയില്‍ സേവനദാതാവിന്റെതാണ്. ജി-മെയില്‍ സേവനം ആരംഭിക്കുന്നതാകട്ടെ 2004 ഏപ്രില്‍ ഒന്നിനാണ്. ഈ ഇന്‍വോയ്സ് വ്യാജമാണെന്ന് തെളിയിക്കാന്‍ ഇതിനെക്കാള്‍ വലിയ രേഖ വേറെവേണ്ട.
ഗ്ലോബല്‍ പ്രൊട്ടക്ഷന്‍ മെഷീന്‍സ് എന്ന അമേരിക്കന്‍ കമ്പനിയും വ്യാജമാണെന്ന് അവര്‍ നല്കിയ മേല്‍വിലാസത്തെ ആധാരമാക്കിയുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. മേല്‍വിലാസത്തിലെ ഫോണ്‍നമ്പര്‍ ആ നഗരത്തിലേതല്ല. ആ ഫോണ്‍ നമ്പര്‍ സാറ്റ് യലമാഞ്ചലി എന്ന സെക്വര്‍ റാപ്പിന്റെ ഉടമസ്ഥന്റെ അമേരിക്കയിലെ സ്വകാര്യ നമ്പരാണ്. വിമാനത്താവളങ്ങളില്‍ നിന്ന് കോടികള്‍ സ്വകാര്യകമ്പനി അനധികൃതമായി സ്വന്തമാക്കുമ്പോള്‍ നഷ്ടം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: