വാഷിംഗ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.
ജയിംസ് കോമി ഡയറക്ടറായി ഇരുന്ന് കേസ് അന്വേഷിക്കുന്നിടത്തോളം കാലം കുറ്റക്കാരിയായ ഹിലാരി ക്ലിന്റണ് നിരപരാധിയായിരിക്കുമെന്നാണ് ട്രംപിന്റെ ആരോപണം.ഡിട്രോയിറ്റില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് എഫ്ബിഐ നിലപാടിനെതിരെ ആഞ്ഞടിച്ചത്.
ഇത്രയും കുറഞ്ഞസമയം കൊണ്ട് എങ്ങനെ ആറരലക്ഷത്തോളം മെയിലുകള്‍ പരിശോധിച്ചു എന്ന് എഫ്ബിഐ വ്യക്തമാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹിലാരി അഴിമതി ചെയ്തു എന്ന് വ്യക്തമാണ്. അക്കാര്യം ഹിലാരിയ്ക്കും എഫ്ബിഐയ്ക്കും അറിയാം. ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട്. ഭരണസംവിധാനങ്ങള്‍ ഹിലാരിയെ സംരക്ഷിക്കുകയാണ്. ഇതാണ് ഏതാനും മാസങ്ങളായി താന്‍ പറഞ്ഞുകൊണ്ടിരുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ചെയ്ത തെറ്റുകളില്‍ നിന്ന് ഹിലാരിക്ക് രക്ഷപ്പെടാനാകില്ല. ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നവംബര്‍ എട്ടിനു നടക്കുന്ന ജനവിധിയില്‍ ജനം ബാലറ്റ് ബോക്സിലൂടെ അഴിമതിയ്ക്ക് മറുപടി നല്‍കുമെന്നും ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഈ-മെയില്‍ കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി എഫ്ബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹിലരിക്കെതിരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നുമാണ് എഫ്ബിബെ നിലപാട്. ഈ-മെയില്‍ വിവാദം ശക്തമായതോടെ തിരഞ്ഞെടുപ്പില്‍ ഹിലരിയുടെ പിന്തുണ ഗണ്യമായി കുറഞ്ഞിരുന്നു.
അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പുതിയ റിപ്പോര്‍ട്ട് ഹിലരിക്ക് വീണ്ടും അനുകൂലമാകുമെന്ന് ഡെമോക്രാറ്റുകളും റിപ്പബ്ലക്കന്സും ഒരേ പോലെ കരുതുന്നു. ഇതാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: