അമ്പലപ്പുഴ: അമ്പലപ്പുഴ തിരുവല്ല റോഡിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമായി. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാണ് പൊത മരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അമ്പലപ്പുഴ തിരുവല്ല റോഡില്‍ പൊടിയാടി വരെ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 62 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കോഴിക്കോട് വടകര ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിനാണ് റോഡുനിര്മ്മാണക്കരാര് നല്‍കിയിരിക്കുന്നത്. റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിനു മുമ്പ് കുഴിയടക്കല്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിനായി കുഴിയെടുത്തതോടെയാണ് റോഡ് തകര്‍ന്നത്.
ഇത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി മാറും.ഇത് കണക്കിലെടുത്താണ് തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് കുഴിയടക്കല്‍ തുടങ്ങിയത്.ഇന്നലെ കച്ചേരി മുക്കു മുതല്കിഴക്കോട്ട് കുഴിയടക്കല്‍ ആരംഭിച്ചു.നിലവില്‍ ഏഴു മീറ്ററുള്ള റോഡ് ഒന്‍പതു മീറ്ററാക്കി വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കാനാണ് നിര്‍ദ്ദേശം.
അമ്പലപ്പുഴ പടിഞ്ഞാറെ നട, തകഴി, എടത്വ, തലവടി, ചക്കുളത്തുകാവ്, പൊടിയാടി എന്നീ ജങ്ഷനുകള്‍ നവീകരിക്കാനും തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: