ആലപ്പുഴ: കേരള ലോട്ടറിയുടെ സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് പണം തട്ടുന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ലാ ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് സംഘം (ബിഎംഎസ്) ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
കേരള ലോട്ടറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്. കേരളാ ലോട്ടറിയെക്കുറിച്ച് സംശയം ഉണ്ടാകുന്ന സാഹചര്യം ഈ വ്യവസായത്തെ തകര്‍ക്കുകയും പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗവും കാരുണ്യ പോലുള്ള പാവപ്പെട്ടവരുടെ ആശ്രയമായ ചികിത്സാ പദ്ധതികളെ താളം തെറ്റിക്കുകയും ചെയ്യും. ലോട്ടറിയെ അഴിമതി രഹിതമാക്കുന്നതിനും വ്യാജന്മാരെ ഇല്ലാതാക്കുന്നതിനും പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി അനിയന് സ്വാമിച്ചിറ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറിമാരായ എം.എ. ജയിംസ്, ടിനിബോബന്, ട്രഷറര്‍ സി. കുര്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: