ന്യൂദല്‍ഹി: ഏറെനാളത്തെ വിമുഖത അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി. രോഗബാധിതയായ സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഏകകണ്ഠമായാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധിയും അറിയിച്ചു.
താമസിയാതെ രാഹുല്‍ അധ്യക്ഷനാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് പ്രവര്‍ത്തക സമിതിയോഗം നല്‍കുന്നത്. രാഹുലിനെ അധ്യക്ഷനാക്കണമെന്ന മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ നിര്‍ദ്ദേശത്തെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് പിന്തുണച്ചു. പ്രവര്‍ത്തക സമിതിയിലെ മറ്റംഗങ്ങളും രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യത്തെ പിന്താങ്ങി.
രാഹുല്‍ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന പ്രവര്‍ത്തക സമിതിയുടെ നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ അറിയിക്കുമെന്ന് എ.കെ. ആന്റണി പറഞ്ഞു. രാഹുല്‍ ഗാന്ധി 2013ലാണ് പാര്‍ട്ടി ഉപാധ്യക്ഷ പദവിയിലെത്തിയത്. ഗുരുതര രോഗബാധിതയായ സോണിയാഗാന്ധിയില്‍ നിന്നു പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ഉപദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി സന്നദ്ധനായത്.
18 വര്‍ഷമായി സോണിയ ഗാന്ധിയാണ് പാര്‍ട്ടി അധ്യക്ഷ. സീതാറാം കേസരിയെ പുറത്താക്കി 1998ലാണ് പദവി ഏറ്റത്. ഇതുവരെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അപക്വമായ രാഷ്ട്രീയ നിലപാടുകളും മറ്റു വിവാദങ്ങളും രാഹുലിന് വിലങ്ങുതടിയായി. മറ്റു മാര്‍ഗങ്ങളിലെന്ന് വ്യക്തമായതോടെയാണ് രാഹുലിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: